പുഷ്പയല്ല അതിനു മുമ്പ് മല്ലുഅര്‍ജുനെ സൃഷ്ടിച്ചത് ഹാപ്പി; ഹാപ്പി റീ റിലീസ് ആഘോഷമാക്കി മലയാളികള്‍

രണ്ട് പതിറ്റാണ്ട് മുന്നേ കേരളം നെഞ്ചിലേറ്റിയ ഒരു പാന്‍-ഇന്ത്യന്‍ ലെഗസി ഹാപ്പി റീ റിലീസ് ആഘോഷമാക്കി മലയാളികള്‍

പുഷ്പ 2 തരംഗത്തില്‍ ഉത്തരേന്ത്യ മുഴുവന്‍ ആടിയുലയുമ്പോള്‍, തെക്ക് കേരളത്തില്‍ ഒരു 19 വര്‍ഷം പഴക്കമുള്ള ഡബ്ബിങ് ചിത്രം തിയേറ്ററുകളെ പൂരപ്പറമ്പാക്കുകയാണ് ഇപ്പോള്‍. അല്ലു അര്‍ജുന്റെ 'ഹാപ്പി' റീ-റിലീസ് ആഘോഷങ്ങള്‍ ഒരു കാര്യം അടിവരയിടുന്നു, അല്ലു അര്‍ജുന്‍ എന്ന താരത്തിന്റെ ജനപ്രീതി പുഷ്പയിലൂടെ പെട്ടെന്നുണ്ടായ ഒന്നല്ല. അത് പാന്‍-ഇന്ത്യന്‍ എന്ന വാക്ക് സിനിമാലോകം ചര്‍ച്ച ചെയ്യുന്നതിനും എത്രയോ മുന്‍പേ, ഇങ്ങ് കേരളത്തില്‍ തുടങ്ങിയതാണ്.

പല സൂപ്പര്‍താരങ്ങളും ഒരു വമ്പന്‍ ബ്ലോക്ക്ബസ്റ്ററിലൂടെ പെട്ടെന്ന് ദേശീയ ശ്രദ്ധ നേടുമ്പോള്‍, അല്ലു അര്‍ജുന്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഓരോ സംസ്ഥാനങ്ങളിലും കെട്ടിപ്പടുത്തത് തികച്ചും ആത്മാര്‍ത്ഥമായ ഒരു ഫാന്‍ ബേസ് ആണ്. ഹിന്ദി ഹൃദയഭൂമി പുഷ്പ രാജിന്റെ മാസ് തരംഗത്തെ ആഘോഷിക്കുമ്പോള്‍, മലയാളി പ്രേക്ഷകര്‍ തങ്ങളുടെ കൗമാര-യൗവന കാലത്തെ ഓര്‍മ്മിപ്പിക്കുന്ന 19 വര്‍ഷം പഴക്കമുള്ള പ്രണയചിത്രത്തെയാണ് വരവേല്‍ക്കുന്നത്. ഇതിനെയാണ് യഥാര്‍ത്ഥ 'ലെഗസി' എന്ന് വിളിക്കേണ്ടത്.

തിയേറ്ററുകളെ ഇളക്കിമറിച്ച വൈകാരിക ബന്ധമാണിത്. ഒരു ഡബ്ബ് ചെയ്ത പഴയ ചിത്രം റീ-റിലീസ് ചെയ്യുമ്പോള്‍ ഇത്രയധികം ജനക്കൂട്ടവും ആഘോഷങ്ങളും ഉണ്ടാകുന്നത്, മലയാളി പ്രേക്ഷകര്‍ക്ക് അല്ലു അര്‍ജുനോടുള്ള വൈകാരിക ബന്ധത്തിന്റെ തെളിവാണ്. 'മല്ലു അര്‍ജുന്‍' എന്ന പേര് ഏതെങ്കിലും പിആര്‍ ഏജന്‍സിയോ മാര്‍ക്കറ്റിംഗ് ടീമോ ഉണ്ടാക്കിയതല്ല. അത് ഇവിടുത്തെ സാധാരണക്കാരായ പ്രേക്ഷകര്‍ സ്‌നേഹത്തോടെ ചാര്‍ത്തിക്കൊടുത്തതാണ്.

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത്രയും ഓര്‍ഗാനിക് ആയി രൂപപ്പെട്ട മറ്റൊരു ഫാന്‍-ഐഡന്റിറ്റി കാണാന്‍ പ്രയാസമാണ്. ഒരു ഭാഗത്ത് പുത്തന്‍ റിലീസിനും, മറ്റൊരു ഭാഗത്ത് രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ഡബ്ബിങ് ചിത്രത്തിനും ഒരേ സമയം തിയേറ്ററുകളില്‍ വന്‍ ഓപ്പണിങ് സെലിബ്രേഷന്‍സ് നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ള ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് അല്ലു അര്‍ജുന്‍. ആര്യയിലൂടെയും 'ഹാപ്പി' യിലൂടെയും കേരളം അദ്ദേഹത്തെ നെഞ്ചിലേറ്റിയപ്പോള്‍ ഭാഷയുടെയോ ഭൂമിശാസ്ത്രത്തിന്റെയോ അതിര്‍വരമ്പുകള്‍ തടസ്സമായില്ല.

Content Highlights: Kerala audiance celeberate re-release of allu arjun movie happy

To advertise here,contact us