50,000 രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളി വിജയ്: നിരാശരെന്ന് കർഷകർ; കൂടുതല്‍ ഇളവുകള്‍ വേണം

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ടിവികെ നൽകിയ വാഗ്ദാനങ്ങൾക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനമെന്ന് കർഷകർ

തമിഴ്‌നാട്ടിലെ ചെറുകിട-നാമമാത്ര കർഷകർക്ക് ആശ്വാസമായി കോഓപ്പറേറ്റീവ് ബാങ്കുകളിൽ നിന്നുമെടുത്ത 50,000 രൂപ വരെയുള്ള കാർഷിക കടങ്ങൾ പൂർണ്ണമായി എഴുതിത്തള്ളാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്. സെക്രട്ടേറിയറ്റിൽ നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് കർഷകർക്കായുള്ള പ്രത്യേക പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പുതിയ ഉത്തരവ് പ്രകാരം നാമമാത്ര കർഷകരുടെ 50,000 രൂപ വരെയുള്ള വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളിയപ്പോൾ, ചെറുകിട കർഷകർക്ക് ഇതേ തുക വരെയുള്ള വായ്പകൾക്ക് 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ വരെ വായ്പയെടുത്ത വൻകിട കർഷകർക്ക് 5,000 രൂപ വീതവും ഇളവ് ലഭിക്കും.

കഴിഞ്ഞ വർഷം മേയ് 1 നും ഈ വർഷം ഫെബ്രുവരി 28 നും ഇടയിൽ സഹകരണ ബാങ്കുകളിൽ നിന്നും കാർഷിക വായ്പയെടുത്ത 1422555 കർഷകർക്കാണ് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുക. പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് 2044.46 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

ഉയർന്ന തുക വായ്പയെടുത്ത കർഷകർക്കായി സ്ലാബ് തിരിച്ചുള്ള പ്രത്യേക ഇളവുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. നാമമാത്ര കർഷകരുടെ വിഭാഗത്തിൽ 50000 മുതൽ 60000 രൂപ വരെയുള്ള കടങ്ങൾക്ക് 40000 രൂപയും, 60000 മുതൽ 70000 രൂപ വരെയുള്ള വായ്പകൾക്ക് 30000 രൂപയും ഇളവ് ലഭിക്കും. നാമമാത്ര കർഷകരുടെ വായ്പ തുക 70000 മുതൽ 80000 രൂപ വരെയാണെങ്കിൽ 20000 രൂപയും, ഒരു ലക്ഷം രൂപ വരെയുള്ളതിന് 10000 രൂപയും, ഒരു ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് 5000 രൂപയുമാണ് എഴുതിത്തള്ളുക.

ചെറുകിട കർഷകരുടെ വിഭാഗത്തിൽ 50,000 മുതൽ 60,000 രൂപ വരെയുള്ള വായ്പകൾക്ക് 20,000 രൂപയും, 60,000 മുതൽ 70,000 രൂപ വരെയുള്ളവയ്ക്ക് 15,000 രൂപയും ഇളവ് നൽകും. ഇതേ വിഭാഗത്തിൽ പെട്ട കർഷകരുടെ 70,000 മുതൽ 80,000 രൂപ വരെയുള്ള കടങ്ങൾക്ക് 10,000 രൂപയും, ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 5,000 രൂപയും കുറച്ചുനൽകാൻ ഔദ്യോഗിക യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

എന്നാൽ സർക്കാരിന്റെ ഈ പ്രഖ്യാപനത്തിൽ കർഷക സംഘടനകൾ കടുത്ത അതൃപ്തിയും നിരാശയും രേഖപ്പെടുത്തി. നിബന്ധനകളൊന്നുമില്ലാതെ കർഷകരുടെ കടങ്ങൾ പൂർണ്ണമായി എഴുതിത്തള്ളണമെന്നാണ് അവരുടെ ആവശ്യം. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ടി.വി.കെ (TVK) നൽകിയ വാഗ്ദാനങ്ങൾക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനമെന്ന് തമിഴ്‌നാട് ഫാർമേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സാമി നടരാജൻ കുറ്റപ്പെടുത്തി.

കേന്ദ്രസർക്കാർ കൃത്യമായ തറവില നിശ്ചയിക്കാത്തതിനാൽ കർഷകർ നിലവിൽ കടുത്ത കടക്കെണിയിലാണെന്നും, അതിനാൽ തമിഴ്‌നാട് സർക്കാർ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ച് ഏക്കറോ അതിൽ താഴെയോ ഭൂമിയുള്ള കർഷകരുടെ 100 ശതമാനം കടങ്ങളും, അഞ്ച് ഏക്കറിന് മുകളിൽ ഭൂമിയുള്ളവരുടെ 50 ശതമാനം കടങ്ങളും പൂർണ്ണമായി എഴുതിത്തള്ളാൻ സർക്കാർ തയ്യാറാകണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൃഷി-കർഷക ക്ഷേമ മന്ത്രി ആർ. വിനോദ്, സഹകരണ വകുപ്പ് മന്ത്രി വി. ഗാന്ധിരാജ്, ധനമന്ത്രി എൻ. മേരി വിൽസൺ എന്നിവരും മറ്റ് പ്രമുഖ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Content Highlights: Vijay has announced a farm loan waiver of up to ₹50,000, but several farmers have expressed disappointment, saying the relief is insufficient. Many are demanding broader concessions and larger waivers to address ongoing financial difficulties in the agricultural sector.

To advertise here,contact us