

ചെന്നൈ: തുടർച്ചയായ രണ്ടാം തവണയും സർക്കാർ രൂപീകരണത്തിന് കത്ത് നൽകിയ ടിവികെ അധ്യക്ഷൻ വിജയ്‌യെ മടക്കി അയച്ച് തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ്. സർക്കാർ രൂപീകരണത്തിനാവശ്യമായ 118 സീറ്റുകൾ ടിവികെക്ക് ഇല്ലെന്ന് ചൂണ്ടികാണിച്ചാണ് ഗവർണർ കത്ത് സ്വീകരിക്കാതെ നിരസിച്ചത്. ഇന്നലേത്തതിന് സമാനമായ സംഭവമാണ് ഇന്നും ആവർത്തിച്ചത്. തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ടിവികെ കോൺഗ്രസ് പിന്തുണയോടെ സർക്കാർ രൂപീകരണത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ '118 എംഎൽഎമാരുടെ ഒപ്പുമായി വരൂ' എന്ന് പറയുകയായിരുന്നു ഗവർണർ.
തെരഞ്ഞെടുപ്പിൽ ടിവികെ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷത്തിലോട്ട് എത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. ഇതോടെ തമിഴ്നാട് സർക്കാർ രൂപീകരണം അനിശ്ചിതത്തിലായിരിക്കുകയാണ്. സർക്കാർ രൂപീകരണത്തിന് കത്ത് നൽകിയ വിജയ്ക്ക് രണ്ടാം തവണയും തിരിച്ചടിയാണ് നേരിട്ടത്.118 പേരുടെ പട്ടിക ടിവികെക്ക് സമർപ്പിക്കാൻ കഴിഞ്ഞില്ലെന്നാണ് ഗവർണർ പറയുന്നത്.
അതേസമയം, ടിവികെ നേതാവ് വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേയെന്ന നിലപാടാണ് ഡിഎംകെ നേതാവ് സ്റ്റാലിന്‍ എടുത്തത്. ആറ് മാസത്തേക്ക് ഒരു ശല്യവുമില്ലാതെ വിജയ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കുമെന്നുമാണ് സ്റ്റാലിന്‍ പ്രതികരിച്ചത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റാലിൻ പ്രതികരണം നടത്തിയത്. ഡിഎംകെ ഒരു ഭരണഘടനാ പ്രതിസന്ധിയോ മറ്റൊരു തെരഞ്ഞെടുപ്പോ ഉടന്‍ പ്രതീക്ഷിക്കുന്നില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. ഡിഎംകെയും എഐഎഡിഎംകെയും സഖ്യം ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു സ്റ്റാലിൻ്റെ പ്രതികരണം. ഡിഎംകെ പ്രതിപക്ഷത്ത് നിൽക്കുമെന്ന് വ്യക്തമാക്കുന്ന പ്രതികരണമായിരുന്നു സ്റ്റാലിൻ്റെ ഭാഗത്തുനിന്നുണ്ടായത്.
ടിവികെക്ക് എഐഎഡിഎംകെയിലെ ഒരു വിഭാഗം എംഎംഎമാർ പിന്തുണ നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 47 സീറ്റുകളാണ് എഐഎഡിഎംകെക്ക് കിട്ടിയത്. ഇതിൽ 40 എംഎല്‍എമാര്‍ ടിവികെക്ക് പിന്തുണ നല്‍കാന്‍ തയ്യാറാണെന്നാണ് വിവരം. എഐഎഡിഎംകെയുടെ ഈ പിന്തുണ ഈ ഘട്ടത്തിൽ ഏറെ നിർണ്ണായകമാണ്.
തമിഴ്നാട് സർക്കാർ രൂപീകരണത്തിന് വിജയക്ക് അനുമതി നൽകണമെന്ന് അഭിപ്രായപ്പെട്ട് സിപിഐഎം രംഗത്തെത്തിയിരുന്നു. സർക്കാർ രൂപീകരിക്കാൻ ഗവർണർ വിജയ്‌യെ ക്ഷണിക്കണമെന്നാണ് സിപിഐഎം അഭിപ്രായപ്പെട്ടത്. വിജയ്‌യുടെ സത്യപ്രതിജ്ഞക്ക് ഗവർണർ അനുമതി നൽകണമെന്ന് കമൽ ഹാസനും അഭിപ്രായപ്പെട്ടിരുന്നു. വിഷയത്തിൽ തമിഴ്മനാട് ഗവർണറുടെ നിലപാട് ഭരണഘടന വിരുദ്ധമെന്ന് നടൻ പ്രകാശ് രാജും അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ ടിവികെക്ക് സർക്കാർ രൂപീകരിക്കാൻ 118 പേരില്ലെന്ന കാരണം ചൂണ്ടികാട്ടി ഇടഞ്ഞ് നിൽക്കുകയാണ് തമിഴ്നാട് ഗവർണർ.
Content Highlights: Come back with 118 signatures: Governor sends Vijay back for second consecutive day