

ന്യൂഡല്‍ഹി: മുന്‍ കരസേന മേധാവി മേജര്‍ മുകുന്ദ് നരവനെയുടെ പുസ്തകം ചോര്‍ന്ന സംഭവത്തില്‍ കേസെടുത്ത് ഡല്‍ഹി പൊലീസ്. 'ഫോര്‍ സ്റ്റാര്‍ ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിന് പ്രദര്‍ശനാനുമതി ലഭിക്കുന്നതിന് മുന്നെ തന്നെ പുസ്തകത്തിന്‍റെ പിഡിഎഫ് ഫയലുകൾ പ്രചരിച്ച സാഹചര്യത്തിലാണ് പൊലീസ് നടപടി. ഇതുവരെ അംഗീകരം ലഭിക്കാത്ത ഒരു പ്രസിദ്ധീകരണം ചോര്‍ന്നതില്‍ അന്വേഷണം നടത്താനാണ് തീരുമാനം. പുസ്തകം ചോര്‍ന്നത് എവിടെ നിന്ന് എന്നതടക്കം വിശദമായ അന്വേഷണം നടത്തുന്നതിന് സ്‌പെഷ്യല്‍ സെല്ലിനെ നിയോഗിക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
ഫോര്‍ സ്റ്റാര്‍ ഓഫ് ഡെസ്റ്റിനി എന്ന പുസ്തകത്തിലെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന സാഹചര്യമുണ്ടെന്നും പൊലീസ് പറയുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളും വെബ്‌സൈറ്റുകളുമുള്‍പ്പെടെ അനധികൃതമായി പുസ്തകത്തിന്റെ കോപ്പി പ്രചരിപ്പിക്കുകയാണ്. ചില പ്ലാറ്റഫോമുകളില്‍ പുസ്തകത്തിന്റെ കവര്‍ പേജ് പ്രദര്‍ശിപ്പിച്ച് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായും ഡല്‍ഹി പൊലീസ് പറഞ്ഞു.
മുന്‍ കരസേന മേധാവി മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍ ലോക്സഭയില്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യനങ്ങളിലടക്കം പുസ്തകത്തെക്കുറിച്ച് വലിയ ചര്‍ച്ചകളുണ്ടായത്. 2020ലെ ചൈന- ഇന്ത്യ സംഘര്‍ഷം ഉന്നയിച്ചാണ് രാഹുല്‍ പ്രസംഗം നടത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഭരണപക്ഷത്തുനിന്ന് ഉണ്ടായത്. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. സ്പീക്കര്‍ക്ക് സഭ നിര്‍ത്തിവെയ്‌ക്കേണ്ടി വരികയും ചെയ്തിരുന്നു.
ഇന്ത്യ-ചൈന സംഘര്‍ഷ സമയത്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായുള്ള സംഭാഷണം പുസ്തകത്തില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 2020 ഓഗസ്റ്റ് 31ന് റെചിന്‍ ലാ പര്‍വ്വതപ്രദേശങ്ങളിലേക്ക് ചൈനീസ് പട്ടാളം ഇരച്ചെത്തിയപ്പോള്‍ താന്‍ രാജ്‌നാഥ് സിങിനെ വിളിച്ചുവെന്നും നിങ്ങള്‍ക്ക് ശരി എന്ന് തോന്നുന്നത് ചെയ്തോളൂ എന്നാണ് പ്രതിരോധമന്ത്രി പറഞ്ഞതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. ആ രാത്രിയില്‍ താന്‍ വിദേശകാര്യമന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, പ്രതിരോധ മേധാവി എന്നിവരെയും വിളിച്ചു എന്നും നരവനെ പറയുന്നുണ്ട്.
ഏറെ വിവാദമായ അഗ്നിപഥ് പദ്ധതിയെക്കുറിച്ചും നരവനെയുടെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃസ്വകാലത്തേയ്ക്കായി സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ്. പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരില്‍ എത്ര പേരെ നിലനിര്‍ത്തണം എന്ന തീരുമാനത്തെ സംബന്ധിച്ച് പുസ്തകത്തില്‍ വെളിപ്പെടുത്തലുകളുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരില്‍ 75 ശതമാനം പേരെയും നിലനിര്‍ത്താനായിരുന്നു ആദ്യ ഘട്ടത്തില്‍ ആലോചിച്ചിരുന്നത്. എന്നാല്‍ പിന്നീടത് 25 ശതമാനമായി എന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്. 20,000 രൂപയായിരുന്നു അഗ്നിവീറുകള്‍ക്ക് ശമ്പളമായി നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും രാജ്യത്തിനായി ജീവിതം തന്നെ മാറ്റിവെച്ചവരോട് ദിവസവേതനക്കാരോടെന്ന പോലെ പെരുമാറരുത് എന്നും നരവനെ പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നു. പിന്നീട് ഈ സംഖ്യ 30,000 ആക്കി ഉയര്‍ത്തുകയായിരുന്നുവെന്നും പുസ്തകത്തില്‍ നരവനെ പറയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight; Delhi Police has registered a case in connection with the leak of former Army Chief Major Mukund Naravane's book. The police action comes after PDF files of the book 'Four Stars of Destiny' were leaked even before it was allowed to be published.