
ബിലാസ്പൂര്‍: ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ യുവ എഞ്ചിനീയര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. 29കാരനായ ഗൗരവ് സവന്നിയാണ് മരിച്ചത്. കാമുകി നല്‍കിയ പീഡന പരാതിയില്‍ മനോവിഷമത്തിലായിരുന്നു ഇയാളെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 'പ്രണയത്തില്‍ ഞാന്‍ ചതിക്കപ്പെട്ടു' എന്ന ഗൗരവിന്റെ കത്തും പൊലീസ് കണ്ടെടുത്തിരുന്നു. ഉസല്‍പൂര്‍ റെയില്‍വേ ട്രാക്കില്‍ സെപ്തംബര്‍ 27നാണ് ഗൗരവിൻറെ മൃതദേഹം കണ്ടെത്തിയത്.
മാട്രിമോണിയില്‍ പരിചയപ്പെട്ട യുവതിയുമായി ഗൗരവ് പ്രണയത്തിലായിരുന്നു. ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നെങ്കിലും യുവതി ഗൗരവിനെതിരെ പരാതി നല്‍കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി 15 ദിവസങ്ങള്‍ക്ക് ശേഷം ജീവനൊടുക്കുകയായിരുന്നു.
ഈ പീഡനക്കേസ് ഗൗരവിനെ മാനസികമായി വല്ലാതെ തളര്‍ത്തിയതായി സുഹൃത്ത് സന്ദീപ് ഗുപ്ത പറഞ്ഞു. ഗൗരവ് ജീവനൊടുക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് രജനീഷ് സിങ് പറഞ്ഞു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlight; Bilaspur engineer dies after girlfriend files harassment case