'മണിപ്പൂരിനെ എന്തിന് വിധിക്ക് വിട്ടു?'; നരേന്ദ്രമോദി മറുപടി പറയണമെന്ന് പ്രിയങ്കാ ഗാന്ധി

കേന്ദ്രസര്‍ക്കാര്‍ ഭരിച്ചിട്ടും മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയാത്തതിന്റെ കാരണമെന്താണെന്നും പ്രിയങ്ക ചോദിച്ചു

dot image

ഡല്‍ഹി: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്സഭാംഗവും കോൺഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധി. മണിപ്പൂരിനെ പ്രധാനമന്ത്രി എന്തിന് വിധിക്ക് വിട്ടു എന്ന് പ്രിയങ്കാ ഗാന്ധി ചോദിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ടും മണിപ്പൂരില്‍ എന്തുകൊണ്ടാണ് സമാധാനം പുനഃസ്ഥാപിക്കാന്‍ സാധിക്കാത്തതെന്നും പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു. എക്‌സിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

'മണിപ്പൂര്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലാണ്. രണ്ടുവര്‍ഷമായി സംസ്ഥാനത്തെ ജനങ്ങള്‍ അക്രമവും കൊലപാതകവും ബലാത്സംഗവും നേരിടുന്നു. നൂറുകണക്കിനുപേര്‍ മരിച്ചു. ആയിരക്കണക്കിന് ജനങ്ങള്‍ ഭവനരഹിതരായി. കേന്ദ്രസര്‍ക്കാര്‍ ഭരിച്ചിട്ടും അവിടെ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയാത്തതിന്റെ കാരണമെന്താണ്? പ്രധാനമന്ത്രി മണിപ്പൂരിനെ വിധിക്ക് വിട്ടത് എന്തുകൊണ്ടാണ്? അദ്ദേഹം ഇന്ന് ഈ നിമിഷം വരെ മണിപ്പൂര്‍ സന്ദര്‍ശിക്കുകയോ സമാധാനത്തിന് ആഹ്വാനം ചെയ്യുകയോ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനായി ശ്രമിക്കുകയോ ചെയ്തിട്ടില്ല. ഈ നിര്‍വികാരവും നിരുത്തരവാദപരവുമായ മനോഭാവം ജനാധിപത്യത്തില്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. രാജ്യത്തെ പൗരന്മാരുടെ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. അതില്‍നിന്ന് പിന്മാറുന്നത് സ്വന്തം കടമയില്‍ നിന്നുളള ഒളിച്ചോട്ടമാണ്'- പ്രിയങ്കാ ഗാന്ധി എക്‌സില്‍ കുറിച്ചു.

ജൂണ്‍ എട്ടിന് രാത്രി മെയ്‌തെയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ നേതാവ് കാനന്‍ സിംഗിനെ അറസ്റ്റ് ചെയ്തതോടെയാണ് മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇയാളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിച്ചു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍, ബിഷ്ണുപൂര്‍, ഥൗബല്‍, കാചിങ് ജില്ലകളിലാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയത്.

Content Highlights: Why Prime Minister Narendra Modi left Manipur to its fate asks Priyanka Gandhi

dot image
To advertise here,contact us
dot image