എയർ ഇന്ത്യയ്ക്ക് മാമ്പഴ മധുരം; കയറ്റുമതിയിൽ 15 ശതമാനം വർധന

ഏപ്രിലിൽ 1,000 ടൺ മാമ്പഴമാണ് എയർ ഇന്ത്യ കയറ്റുമതി ചെയ്തത്

dot image

ന്യൂഡൽഹി: ആഗോളതലത്തിൽ മാമ്പഴത്തിനുള്ള വമ്പിച്ച ഡിമാൻഡിന്റെ നേട്ടം കൊയ്ത് എയർ ഇന്ത്യ. ഈ സീസണിൽ കയറ്റുമതിയിൽ 15 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഏപ്രിലിൽ 1,000 ടൺ മാമ്പഴമാണ് എയർ ഇന്ത്യ കയറ്റുമതി ചെയ്തത്. മെയ് മാസത്തിൽ അളവ് മുൻ മാസത്തേക്കാൾ കൂടുതലാണെന്നും എയർലൈൻ വക്താവ് പറഞ്ഞു.

യുകെ, യുഎസ്, യുഎഇ, കാനഡ, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ് എന്നിവിടങ്ങളിലേയ്ക്കാണ് പ്രധാനമായും ഇന്ത്യ മാമ്പഴം കയറ്റുമതി ചെയ്യുന്നത്. കയറ്റുമതി ചെയ്യുന്ന പ്രധാന ഇനങ്ങളിൽ അൽഫോൻസോ, സഫേദ (ബംഗൻപള്ളി), ദസേരി എന്നിവ ഉൾപ്പെടുന്നു. മാമ്പഴ ഇനങ്ങളില്‍ 75 ശതമാനവും പശ്ചിമ ഇന്ത്യയില്‍ നിന്നാണ്. മഹാരാഷ്ട്ര തന്നെയാണ് ഉത്പാദനത്തില്‍ മുന്നില്‍.

'2024 ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോൾ, 2025 ഏപ്രിലിൽ ഞങ്ങൾ ഏകദേശം 15 ശതമാനം കൂടുതൽ മാമ്പഴം കയറ്റുമതി ചെയ്തു. മെയ് മാസത്തിൽ ഇതുവരെ കയറ്റി അയച്ച മാമ്പഴത്തിന്റെ അളവ് കഴിഞ്ഞ മാസത്തേക്കാൾ കൂടുതലാണ്, കാരണം നമ്മൾ മാമ്പഴ സീസണിലേക്കെത്തി. എന്നിരുന്നാലും ഈ വർഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നേരത്തെ മഴ ലഭിക്കുന്നതിനാൽ ജൂൺ മാസത്തിൽ അളവ് കുറഞ്ഞേക്കാം', വക്താവ് പറഞ്ഞു.

വളരെ കൃത്യതയോടും ശ്രദ്ധയോടും കൂടിയാണ് എയര്‍ ഇന്ത്യ മാമ്പഴം കയറ്റി അയക്കുന്നത്. ലോകത്തിലെ തന്നെ മാമ്പഴ ഉത്പാദകരിൽ ഇന്ത്യ മുൻപന്തിയിലാണ്. അൽഫോൻസോ, കേസർ ഇനങ്ങളിൾക്കാണ് ഡിമാന്റ് കൂടുതൽ. അതിനാൽ തന്നെ ഇവ കേന്ദ്രീകരിച്ചാണ് പ്രധാന കയറ്റുമതി.അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ മാമ്പഴത്തോടുള്ള ആസക്തി ശക്തമാണ്. ന്യൂയോർക്കിലെ പലചരക്ക് കടകളിൽ നിന്ന് ലണ്ടനിലെ വാരാന്ത്യ വിപണികളിൽ വരെ ഇന്ത്യൻ മാമ്പഴങ്ങൾ ഇപ്പോൾ പ്രധാന വിൽപ്പന ഇനമാണ്.

ലോകത്തിലേക്ക് കയറ്റി അയക്കുന്ന മാമ്പഴത്തിന്റെ 43 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. 2023-24 ല്‍ ഇന്ത്യ 32,104.09 മെട്രിക് ടണ്‍ മാമ്പഴം കയറ്റി അയച്ചിട്ടുണ്ട്. സാധാരണയായി മാർച്ച് മുതൽ ജൂലൈ വരെയാണ് മാമ്പഴ സീസൺ. ഏപ്രിൽ, മെയ് മാസങ്ങളാണ് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്നത്.

Content Highlights: The airline witnesses 15% increase in exports this mango season

dot image
To advertise here,contact us
dot image