ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

രണ്ട് ഭീകരര്‍ക്ക് കൂടിയുള്ള തിരച്ചില്‍ നടന്നുവരികയാണ്

dot image

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ കിഷ്ത്വാറിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. രണ്ട് ഭീകരര്‍ക്ക് കൂടിയുള്ള തിരച്ചില്‍ നടന്നുവരികയാണ്.

വൈറ്റ് നൈറ്റ് കോപ്പ്‌സിൻ്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് വിവരം പുറത്ത് വിട്ടത്. വെടിയേറ്റ് ചികിത്സയിലായിരുന്ന ജവാനാണ് വീരമൃത്യു വരിച്ചത്. ശക്തമായ വെടിവെയ്പ്പ് തുടരുകയാണ്. വെടിവെയ്പ്പില്‍ നമ്മുടെ ജവാന്മാരില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സൈനികൻ്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും വൈറ്റ് നൈറ്റ് കോർപ്പ്സിൻ്റെ എക്സ് പോസ്റ്റിൽ പറയുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ജമ്മു കശ്മീരിലെ ത്രാലില്‍ ഭീകരർക്കെതിരായ ഓപ്പറേഷന്‍ നടന്നിരുന്നു. ത്രാല്‍ ഗ്രാമത്തിലായിരുന്നു ഭീകരരുണ്ടായിരുന്നതെന്നും മൂന്ന് ദിവസത്തിനുളളില്‍ ആറ് ഭീകരരെ വധിച്ചുവെന്നും സൈന്യം വ്യക്തമാക്കി. ശ്രീനഗറില്‍ വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്.

ഷോപ്പിയാനിലും പുല്‍വാമയിലുമാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നത്. പുല്‍വാമയിലെ ത്രാലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാനില്‍ വനത്തിനുളളിലായിരുന്നു ഏറ്റുമുട്ടലെങ്കില്‍ ത്രാലില്‍ ഗ്രാമത്തിലായിരുന്നു ഓപ്പറേഷൻ. ഭീകരര്‍ വീടുകളില്‍ കയറി ഒളിക്കുകയായിരുന്നു. അവരെ അവിടെ നിന്നും തുരത്തിയാണ് ദൗത്യം വിജയകരമാക്കിയതെന്നും സൈന്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

ഷഹിദ് കൂട്ടെ ഉള്‍പ്പെടെയുളള ഭീകരരെയാണ് ഓപ്പറേഷനില്‍ വധിച്ചതെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഭാഗമായുളള ടിആര്‍എഫിന്റെ പ്രധാന കമാന്‍ഡറാണ് ഷാഹിദ് കൂട്ടെ. ഷാഹിദിനെ വധിക്കാനായത് വലിയ നേട്ടമാണെന്ന് സൈന്യം പറഞ്ഞിരുന്നു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ നടപടി സൈന്യം കടുപ്പിച്ചത്. പഹൽഗാം ആക്രമണത്തിന് പിന്നാലെ പാക് അധിനിവേശ കശ്മീരിലെയും പാകിസ്താനിലെയും ഭീകരകേന്ദ്രങ്ങളും ഇന്ത്യൻ സൈന്യം ആക്രമിച്ചിരുന്നു. അതിര്‍ത്തി കടക്കാതെയായിരുന്നു ഇന്ത്യന്‍ സൈന്യം പാകിസ്താനിൽ താവളം ഉറപ്പിച്ചിരിക്കുന്ന ഭീകരർക്ക് മറുപടി നല്‍കിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തി ആക്രമണത്തിൽ പാകിസ്താനിലെ വ്യോമ കേന്ദ്രങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.

Content Highlights- Encounter breaks out again in Kashmir, soldier martyred while killing terrorists

dot image
To advertise here,contact us
dot image