
ശ്രീനഗർ: പാകിസ്താൻ ഷെല്ലാക്രമണം നടത്തിയ സലാമാബാദിൽ റിപ്പോർട്ടർ സംഘം. ഹൃദയഭേദകമായ കാഴ്ചകളാണ് പ്രദേശത്തുള്ളത്. ഒറ്റ രാത്രികൊണ്ടാണ് സാധാരണക്കാരായ ജീവിതം പാകിസ്താൻ ഷെല്ലാക്രമണത്തിൽ മാറിമറിഞ്ഞത്. വീടുകളാകെ തകർന്ന നിലയിലാണ്. ഇന്ത്യ-പാക് അതിർത്തിയിലെ അവസാന ഗ്രാമമാണ് സലാമാബാദ്. ഉറി ചെക്പോസ്റ്റ് കഴിഞ്ഞുള്ള ഗ്രാമമാണിത്. രണ്ട് കുട്ടികൾക്ക് പരിക്കേറ്റതായും അവർ ബാരാമുള്ളയിലെ ആശുപത്രിയിൽ ചികിത്സയിലാണന്നും നാട്ടുകാർ പറയുന്നു.
ഷെല്ലാക്രമണത്തെത്തുടർന്ന് പ്രദേശത്തിപ്പോഴും പുക ഉയരുന്നുണ്ട്. കൂലിപ്പണി ചെയ്ത് ഉപജീവനം നയിക്കുന്ന സാധാരണക്കാരാണ് ഈ ഗ്രാമത്തിലുള്ളത്. കുഞ്ഞുങ്ങളുടെ നോട്ട്ബുക്കുകളും ബാഗുകളുമെല്ലാം മുറികളിൽ ചിതറിക്കിടക്കുടക്കുന്ന കാഴ്ച സങ്കടകരമാണ്.
ഇന്ന് പുലർച്ചെ 'ഓപ്പറേഷൻ സിന്ദൂർ' എന്നുപേരിട്ട സൈനിക നടപടിയിലൂടെയാണ് പാക് ഭീകര കേന്ദ്രങ്ങളെ ഇന്ത്യ തകർത്തത്. കര-വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കത്തിലൂടെയായിരുന്നു ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്. ജെയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. പിന്നാലെയായിരുന്നു പാക് ഷെല്ലാക്രമണം.
അതിർത്തിയിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ പത്ത് ഗ്രാമവാസികൾക്കാണ് ജീവൻ നഷ്ടമായത്. ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ പാക്-പഞ്ചാബ് പ്രവിശ്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രികളും സുരക്ഷാ സേനയും അതീവ ജാഗ്രതയിലാണ്. പാകിസ്താനിൽ വലിയ പരിഭ്രാന്തിയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എന്നാൽ ആക്രമണം അഭിമാനകരമായ നിമിഷമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. മന്ത്രിസഭാ സമിതി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഒമ്പത് ഭീകര ക്യാമ്പുകളിൽ കൃത്യതയോടെ ആക്രമണം നടത്താൻ സാധിച്ചെന്നും അതിനാൽ ഭീകരരുടെ ലക്ഷ്യങ്ങൾ തകർക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പ്രത്യാക്രമണം എല്ലാവർക്കും അഭിമാനമാണെന്നും മോദി പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിൽ കേന്ദ്രമന്ത്രിമാർ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.
Content Highlights: Reporter team in Salamabad