

തൃശൂർ: ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥിയായ ബി ഗോപാലകൃഷ്ണന്റെ ഹിന്ദു എംഎൽഎ പരാമർശം വിവാദമായതോടെ 'കരുതലു'മായി ബിജെപി. ഗോപാലകൃഷ്ണന് പുറമെ ഡമ്മി സ്ഥാനാർത്ഥിയെക്കൂടി ബിജെപി രംഗത്തിറക്കി. തൃശൂർ നോർത്ത് ജില്ലാ സെക്രട്ടറിയായ കെ.ആർ. ബൈജുവാണ് ഡമ്മി സ്ഥാനാർത്ഥി. ഗോപാലകൃഷ്ണനും കെ ആർ ബൈജുവും നാമനിർദ്ദേശ പത്രിക നൽകി.
ഗുരുവായൂരിൽ വർഷങ്ങളായി ഹിന്ദു എംഎൽഎ ഇല്ല എന്ന ഗോപാലകൃഷ്ണന്റെ പരാമർശം വലിയ വിവാദമാണ് ഉണ്ടാക്കിയത്. 'അന്തർദേശീയ തീർത്ഥാടനകേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എംഎൽഎ ഉണ്ടായില്ല. കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ നിന്ന് ഗുരുവായൂപ്പന്റെ നടയിലേക്കുള്ള എന്റെ വരവ് ഭഗവാൻ ഗുരുവായൂരപ്പൻ വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പലക്കൊള്ളക്കാരുടെ തടവറയിലായ ഗുരുവായൂരിന്റെ മണ്ണിനെ മോചിപ്പിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. ഇന്നും 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ല. ഇടതനും വലതനും ഹിന്ദു സമൂഹത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പോലും നിർത്തുന്നില്ല' എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം.
വർഗീയ പ്രസ്താവനയിൽ ഗോപാലകൃഷ്ണനെതിരെ കേസ് എടുത്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസാണ് കേസെടുത്തത്. വോട്ട് തേടുന്നതിന് വേണ്ടി മത സാമുദായിക വികാരങ്ങള്‍ ഉപയോഗിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞിരുന്നു.
ഗുരുവായൂര്‍ മണ്ഡലം ഭരണാധികാരി ഷീബ എസ് നല്‍കിയ പരാതിയിലാണ് ഗോപാലകൃഷ്ണനെതിരെ എഫ്‌ഐആര്‍ ചുമത്തിയത്. കേരള പീപ്പിള്‍സ് റെപ്രസന്റേഷന്‍ ആക്ട് 125, ബിഎന്‍എസ് 192 വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം തകര്‍ത്ത് വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമം, മതവികാരം ഉദ്ദീപിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്.
കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത വരും.
ഗോപാലകൃഷ്ണൻ്റെ വിവാദ പരാമർശത്തിനെതിരെ എല്‍ഡിഎഫ് നിയോജക മണ്ഡലം സെക്രട്ടറി സി സുമേഷും കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഗുരുവായൂരിന് വേണ്ടി ഒന്നും ചെയ്യാത്ത പാര്‍ട്ടിയുടെ പ്രതിനിധിയായ ഗോപാലകൃഷ്ണന്‍ വിദ്വേഷ പ്രസ്താവനയിലൂടെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സുമേഷ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയാണ് ചെയ്തത്. ഗോപാലകൃഷ്ണനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യുകയാണ് ഗോകുല്‍ ചെയ്തത്.