
തിരുവനന്തപുരം: കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടലുകൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരെ ജാഗ്രത പുലർത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന. വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശം വിവാദമായിരിക്കെയാണ് സിപിഐഎമ്മിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. വെള്ളാപ്പള്ളി നടേശന്റെ പേര് പ്രസ്താവനയിൽ സൂചിപ്പിക്കുന്നില്ല.
കേരളത്തിലെ എൽഡിഎഫ് സർക്കാർ കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ബദൽ നയങ്ങളുയർത്തി മുന്നോട്ടപോവുകയാണെന്നും സിപിഐഎം പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും അനുഭവിക്കുന്ന അവശതകൾ പരിഹരിക്കുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്. സാമൂഹ്യ നീതിയും മതനിരപേക്ഷതയും ആ നയത്തിന്റെ അടിസ്ഥാനമാണെന്നും സിപിഐഎം പറയുന്നു.
മതനിരപേക്ഷതാ സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് ന്യൂനപക്ഷ അവകാശങ്ങളെ പാർട്ടി കാണുന്നത്. മതനിരപേക്ഷ സമൂഹത്തിൽ മാത്രമേ എല്ലാ മതവിശ്വാസികൾക്കും, വിശ്വാസികളല്ലാത്തവർക്കും ജനാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയൂവെന്ന നിലപാടാണ് സിപിഐഎമ്മിനുള്ളതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
എല്ലാ ജനവിഭാഗങ്ങളുടേയും പ്രശ്നങ്ങൾ കേൾക്കുവാനും, ന്യായമായത് പരിഹരിക്കാനുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്ക് വലിയ സംഭാവനയാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ ചെയ്തത്. അത്തരം പ്രസ്ഥാനങ്ങൾ മുന്നോട്ടുവെച്ച സാമൂഹ്യ നീതിയുടെ പ്രശ്നത്തെ ഉൾക്കൊണ്ടുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിച്ചത്. അതോടൊപ്പം പാവപ്പെട്ട ജനതയുടെ ജീവിതം സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. അവശ ജനവിഭാഗത്തോടൊപ്പം നിന്ന് നടത്തിയ പ്രവർത്തനങ്ങളാണ് പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തിയതെന്നും സിപിഐഎം പറയുന്നു.
രാജ്യത്ത് വൻകിട കോർപ്പറേറ്റുകളുടെ നയങ്ങൾ സാധാരണ ജനങ്ങളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതിനെതിരെ ഉയർന്നുവരുന്ന ജനകീയ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്നതിനാണ് വർഗീയതയെ കോർപ്പറേറ്റ് മാധ്യമങ്ങൾ പിന്തുണയ്ക്കുന്നത്. സമൂഹത്തെ വർഗീയവൽക്കരിക്കുകയെന്നത് കോർപ്പറേറ്റ് താൽപര്യം കൂടിയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. എല്ലാത്തരം വർഗീയതകളെയും ചെറുത്ത് നിന്നുകൊണ്ട് മാത്രമേ കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ നിലനിർത്താനാവൂ എന്നും സിപിഐഎം കൂട്ടിച്ചേർത്തു.
മതങ്ങളുടെ സാരം ഏകമാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരു സ്ഥാപിച്ച എസ്എൻഡിപി മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചാണ് മുന്നോട്ടുപോവേണ്ടത്. ഏതൊരു ജനവിഭാഗത്തിന്റെ പ്രശ്നങ്ങളും ആർക്കും അവതരിപ്പിക്കാം. എന്നാൽ അത് മതവൈര്യമുൾപ്പെടെ ഉണ്ടാക്കുന്ന തരത്തിലാവരുതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. മുസ്‌ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നേരത്തെ പറഞ്ഞിരുന്നുവെന്നും അതിന് 40 വർഷം വേണ്ടി വരില്ലെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിൽ ജനാധിപത്യമല്ല. മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.
Content Highlights: cpim statement says must be vigilant against interventions that undermine Kerala's secular culture