എം വി ഗോവിന്ദന്റെ വെളിപ്പെടുത്തലിന് പിന്നിൽ രണ്ട് ഉദ്ദേശ്യങ്ങൾ; അതിലൊന്ന് എം സ്വരാജിനുള്ള പണി: ഫാത്തിമ തഹ്‍ലിയ

യുഡിഎഫ് അധികാരത്തിൽ വരുന്നത് തടയാൻ സിപിഐഎം ചിന്തിക്കുന്ന ഏക മാർഗം ബിജെപി ബാന്ധവമാണെന്നും ഫാത്തിമ തഹ്‍ലിയ ആരോപിച്ചു

dot image

കോഴിക്കോട്: ആർഎസ്എസുമായി സിപിഐഎം സഹകരിച്ചിട്ടുണ്ടെന്നത് ചരിത്രമാണെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അത് അടിവരയിട്ട് പറയുമ്പോൾ അത്ഭുതം കൂറേണ്ട കാര്യമില്ലെന്നും മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്‍ലിയ. ഇത് ഇപ്പോൾ ഗോവിന്ദൻ എടുത്തിടുന്നതിന് രണ്ട് ഉദ്ദേശ്യങ്ങളുണ്ടെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

ഒന്നാമത്തേത് എം സ്വരാജിനുള്ള പണിയാണ്. ഉള്ള വോട്ടും കളഞ്ഞ് തോൽവിയുടെ ആഴംകൂട്ടും. രണ്ടാമത്തേത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുള്ളതാണ്. യുഡിഎഫ് അധികാരത്തിൽ വരുന്നത് തടയാൻ സിപിഐഎം ചിന്തിക്കുന്ന ഏക മാർഗം ബിജെപി ബാന്ധവമാണെന്നും ഫാത്തിമ തഹ്‍ലിയ ആരോപിച്ചു. പൂരം കലക്കി തൃശൂർ ലോക്സഭ സീറ്റ് ബിജെപിക്ക് കൊണ്ടുകൊടുത്തപോലെ ചില ഒത്തുതീർപ്പുകളാണ്. ബിജെപിക്ക് ജയപ്രതീക്ഷയുള്ള സ്ഥലങ്ങളിൽ വോട്ട് മറിക്കുക. മറ്റു സ്ഥലങ്ങളിൽ അവരുടെ വോട്ട് വാങ്ങുക. എം വി ഗോവിന്ദന്റേയും സിപിഐഎമ്മിന്റെയും ഉദ്ദേശ്യം ഇതാണെന്ന് മനസ്സിലാവാത്തവർ തലച്ചോർ എകെജി സെന്ററിൽ പണയംവെച്ച പാർട്ടി അടിമകൾ മാത്രമാണെന്നും അവർ ആരോപിച്ചു.

അടിയന്തരാവസ്ഥ കാലത്തെ ആർഎസ്എസ് ബാന്ധവം ഓർമ്മിപ്പിച്ചതോടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വെട്ടിലായത്. പ്രസ്താവന നിലമ്പൂരിൽ യുഡിഎഫ് ആയുധമാക്കിയതോടെ വിശദീകരണവുമായി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്നായിരുന്നു എം വി ഗോവിന്ദന്റെ വിശദീകരണം. താൻ സൂചിപ്പിച്ചത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യമാണ്. ആർഎസ്എസുമായി സിപിഐഎം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. ഇനിയും ഉണ്ടാവില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

'ചരിത്രത്തെ ചരിത്രത്തിന്റെ ഭാഗമായി പഠിക്കണം. അങ്ങനെ കാണാനും തയ്യാറാകണം. അങ്ങനെയല്ലാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉയർത്താനും യുഡിഎഫിന് അനുകൂലമായ നിലപാടുകൾ സ്വീകരിക്കാനും മാധ്യമങ്ങൾ തയ്യാറായത്. അടിയന്തിരാവസ്ഥ അർധഫാസിസത്തിന്റെ ഭാഗമായിരുന്നു. പാർലമെന്ററി ജനാധിപത്യസംവിധാനം പൂർണ്ണമായിട്ട് ഇല്ലായ്മ ചെയ്തു. ജനാധിപത്യ അവകാശങ്ങൾ ഇല്ലായ്മ ചെയ്തു. അടിയന്തരാവസ്ഥകാലത്ത് ജയിലിൽ കിടന്ന അനുഭവമുള്ളവരാണ് ഇവരെല്ലാം. ആ അർധഫാസിസ്റ്റ് രീതിയിലുള്ള കോൺഗ്രസ് നടപ്പിലാക്കിയ വാഴ്ചയ്‌ക്കെതിരെ രാഷ്ട്രീയ മുന്നേറ്റം നടന്നു. ആ മുന്നേറ്റത്തിന്റെ ഭാഗമായാണ് വിവിധ പാർട്ടികൾ ചേർന്ന് ജനതാപാർട്ടി രൂപംകൊണ്ടത്. ജനതാപാർട്ടിയെന്നത് ജനസംഘത്തിന്റെ തുടർച്ചയല്ല. അത്തരമൊരു കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി മുന്നോട്ട് പോയ സാഹചര്യത്തെയാണ് സൂചിപ്പിച്ചത്. അതിനെയാണ് മാധ്യമങ്ങൾ വളച്ചൊടിച്ചത്. ആർഎസ്എസുമായി സിപിഐഎം ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല. അത് ഇനിയും ഉണ്ടാവില്ല', എം വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ കോൺഗ്രസ് വിമോചന സമരത്തിന്റെ ഘട്ടത്തിൽ ആർഎസ്എസുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

അതേസമയം, എം വി ഗോവിന്ദന്റെ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. എം വി ഗോവിന്ദൻ തന്നെ വസ്തുതകൾ വിശദീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ആർഎസ്എസുമായി യോജിപ്പിന്റേതായ ഒരു മേഖലയും ഇല്ലെന്നതാണ് വസ്തുതയെന്നും കൂട്ടിച്ചേർത്തു. ഫാസിസ്റ്റ് സംഘടനയുയർത്തുന്ന നിലപാടിനെതിരെയാണ് സിപിഐഎമ്മെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സിപിഐഎമ്മിന്റെ രാഷ്ട്രീയം ഏത് ശത്രുവിന്റെ മുന്നിലും തുറന്ന് പറയുമെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചില ഫോട്ടോയ്ക്ക് മുന്നിൽ ചിലർ താണ് വണങ്ങിയത് കേരളം കണ്ടതാണല്ലോയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. അത്തരമൊരു പാർട്ടിയല്ല സിപിഐഎമ്മെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights:

dot image
To advertise here,contact us
dot image