
നിലമ്പൂര്‍: സംസ്ഥാനം ബലിപെരുന്നാള്‍ ആഘോഷത്തില്‍ മുഴുകുമ്പോള്‍ നിലമ്പൂരിന് തിരഞ്ഞെടുപ്പ് ആഘോഷകാലം കൂടിയാണ് ഇത്. പെരുന്നാള്‍ ദിനത്തില്‍ കുടുംബത്തിനൊപ്പം നാട്ടുകാര്‍ക്കൊപ്പവും ആഘോഷത്തിൻ്റെ ഭാഗമാവുകയാണ് നിലമ്പൂരിലെ സ്ഥാനാര്‍ത്ഥികള്‍. ഒത്തുചേരലാണ് പെരുന്നാളിൻ്റെ സന്തോഷമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ ഷൗക്കത്ത് റിപ്പോർട്ടറിനോട് പറഞ്ഞു. സ്വരാജും പി വി അന്‍വറുമെല്ലാമായി തനിക്ക് നല്ല ബന്ധമാണെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിര്‍ സ്ഥാനാര്‍ത്ഥിയെ പറ്റി വ്യക്തിപരമായി ഒന്നും പറയാന്‍ പാടില്ലായെന്നത് തൻ്റെ നിലപാടാണെന്നും പിതാവ് തനിക്ക് പറഞ്ഞു തന്നിട്ടുള്ളത് അതാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിനൊപ്പം പെരുന്നാള്‍ ആഘോഷിക്കുന്നതിനിടയിലായിരുന്നു ഷൗക്കത്തിൻ്റെ പ്രതികരണം.
പെരുന്നാളിനോട് അനുബന്ധിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് നിലമ്പൂരിലെ വീടുകള്‍ സന്ദര്‍ശിച്ച് ആശംസകളറിയിച്ചു. നിലമ്പൂരിലെ എല്ലാ ആഘോഷങ്ങളും മതനിരപേക്ഷമാണന്നും തിരഞ്ഞെടുപ്പ് പര്യേടനത്തിന് അവധി നല്‍കി താന്‍ നാട്ടുാകാര്‍ക്കൊപ്പം ചേരുകയാണെന്നും സ്വരാജ് പറഞ്ഞു.
അതേ സമയം, പെരുന്നാള്‍ ദിനത്തിൽ ജനങ്ങള്‍ക്കൊപ്പമാണെന്നും ഉച്ച ഭക്ഷണം കെയർ ഹോമിൽ ആഘോഷിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നില്‍ക്കുമെന്ന് കരുതിയിരുന്നില്ലായെന്നും തനിക്കെതിരെ നടക്കുന്ന ക്യാംപെയിനുകളുകളെ കാര്യമാക്കുന്നില്ലായെന്നും പി വി അന്‍വര്‍ പറഞ്ഞു.
Content Highlights- Eid celebrations in Nilambur amidst election fever; Candidates celebrate with family and locals