ലോണ്‍ എടുത്ത് കാർ വാങ്ങാൻ കോണ്‍ഗ്രസ് സൈബർ പോരാളികളുടെ അനുവാദം വാങ്ങിക്കണമെന്നത് അറിയില്ലായിരുന്നു: എം സ്വരാജ്

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയമോ വികസനമോ പറയാന്‍ കെല്‍പ്പില്ലാതെ വരുമ്പോഴാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും എം സ്വരാജ്

dot image

മലപ്പുറം: ആസ്തിയുമായി ബന്ധപ്പെട്ടുനടക്കുന്ന പ്രചാരണങ്ങളില്‍ പ്രതികരിച്ച് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. ബാങ്ക് ലോണ്‍ എടുത്ത് കാര്‍ വാങ്ങാന്‍ കോണ്‍ഗ്രസ് സൈബര്‍ പോരാളികളുടെ അനുവാദം വാങ്ങിക്കണമെന്നത് അറിയില്ലായിരുന്നുവെന്ന് എം സ്വരാജ് തുറന്നടിച്ചു. തന്റെ ആസ്തി സംബന്ധിച്ച വിവരങ്ങളൊന്നും രഹസ്യമല്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയമോ വികസനമോ പറയാന്‍ കെല്‍പ്പില്ലാതെ വരുമ്പോഴാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും എം സ്വരാജ് പ്രതികരിച്ചു.

'എന്റെ ആസ്തി സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും രഹസ്യമല്ല. സത്യവാങ്മൂലം പരസ്യമായ രേഖയാണ്. ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം. വായിച്ചിട്ട് മനസ്സിലാകാത്തവരോ മനസ്സിലാക്കേണ്ടതില്ലെന്ന് തീരുമാനിച്ചവരോ വ്യാജം പ്രചരിപ്പിക്കുകയാണ്. എനിക്ക് ഒരു കാര്‍ ഉണ്ടായിരുന്നു. അത് വിറ്റു. ഭാര്യക്കും കാറുണ്ടായിരുന്നു. പത്തോ പന്ത്രണ്ടോ വര്‍ഷം പഴക്കമുള്ള കാര്‍ ആയിരുന്നു അത്. ഇപ്പോള്‍ ഭാര്യ ഒരു പുതിയ കാര്‍ വാങ്ങി. ഫെഡറല്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തു വാങ്ങിയ കാറാണ്. ഇന്ത്യാ രാജ്യത്ത് ബാങ്കില്‍ നിന്നും വായ്പയെടുത്ത് ഒരു കാര്‍ വാങ്ങാന്‍ അനുവാദമില്ലെന്നാണ് പറയുന്നതെങ്കില്‍ അതിന് മറുപടിയില്ല. ബാങ്ക് ലോണ്‍ എടുത്ത് കാര്‍ വാങ്ങാന്‍ സംസ്‌കാരരഹിതമായ വിദ്വേഷ പ്രചരണം നടത്തുന്ന കോണ്‍ഗ്രസ് സൈബര്‍ പോരാളികളുടെ അനുവാദം വാങ്ങിക്കണമെന്നത് അറിയില്ലായിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയമോ വികസമോ പറയാന്‍ കെല്‍പ്പില്ലാതെ വരുമ്പോഴാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്', എന്നായിരുന്നു എം സ്വരാജിന്റെ പ്രതികരണം.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് പിന്നാലെ എം സ്വരാജിന്റെ ഫോര്‍ഡ് ഫിഗോ കാറും ജീപ്പ് കോംപസ് ലോംഗിറ്റിയൂഡും സ്വരാജിനുണ്ടെന്നത് എതിര്‍കക്ഷികള്‍ ചര്‍ച്ചയാക്കിയിരുന്നു. ഇതിന് പുറമെ സ്വരാജിന് 62,50,000 രൂപയുടെ സ്ഥാവര ആസ്തിയും പങ്കാളിക്ക് 20,00,000 രൂപയുടെ സ്ഥാവര ആസ്തിയുമുണ്ട്.

Content Highlights: Nilambur By Poll M Swaraj Reply to asset Controversy

dot image
To advertise here,contact us
dot image