'വി വി പ്രകാശ് അവസാനമായി പുതച്ചത് പാർട്ടി പതാക, എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പം'; പ്രകാശിൻ്റെ കുടുംബം

പി വി അന്‍വറിന്റെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു കുടുംബത്തിന്റെ പ്രതികരണം

dot image

മലപ്പുറം: എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്ന് അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റും 2021ലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി വി പ്രകാശിന്റെ കുടുംബം. വി വി പ്രകാശ് അവസാനമായി പുതച്ചത് പാര്‍ട്ടി പതാകയാണെന്നും പ്രകാശിന്റെ ഭാര്യ സ്മിത പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആ പാര്‍ട്ടി തന്നെയായിരിക്കും മരണം വരെയെന്നും കുടുംബം പ്രതികരിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു കുടുംബത്തിന്റെ പ്രതികരണം. വോട്ടഭ്യര്‍ത്ഥിച്ചാണ് അന്‍വര്‍ പ്രകാശിന്റെ വീട്ടിലെത്തിയത്. മത്സരിക്കുമെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ മനസില്‍ വന്നത് പ്രകാശിന്റെ വീട്ടിലെത്തണമെന്നായിരുന്നുവെന്ന് അന്‍വര്‍ പ്രതികരിച്ചു.

P V Anvar meets V V Prakash s Home
വി വി പ്രകാശിൻ്റെ വീട് സന്ദർശിക്കുന്ന പി വി അൻവർ

'ഞാനും പ്രകാശുമൊക്കെ കോളേജിലും യൂത്ത് കോണ്‍ഗ്രസിലും കെഎസ്‌യുവിലുമൊക്കെ ഉണ്ടായിരുന്നവരാണ്. ഞാന്‍ പിന്നീട് ഇപ്പുറത്തേക്ക് മാറി. പഴയകാല സുഹൃത്ത്, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ എതിര്‍ സ്ഥാനാര്‍ത്ഥി എന്നീ നിലയ്ക്ക് ഇവിടെ എത്തി സ്മിതയെയും കുട്ടികളെയും കാണണമെന്നുണ്ടായിരുന്നു', അന്‍വര്‍ പറഞ്ഞു.

നേരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കവേ അതൃപ്തി സൂചന നല്‍കി കുടുംബം രംഗത്തെത്തിയിരുന്നു. മകള്‍ നന്ദന പ്രകാശിന്റെ വി വി പ്രകാശിനെക്കുറിച്ചുളള ഫേസ്ബുക്ക് പോസ്റ്റ് അതൃപ്തി സൂചന നല്‍കിയിരുന്നു. 'അച്ഛന്റെ ഓര്‍മ്മകള്‍ക് മരണമില്ല ..! ജീവിച്ചു മരിച്ച അച്ചനെക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ചന്. ശരീരം വിട്ടുപിരിഞ്ഞെങ്കിലും അച്ഛന്റെ പച്ച പിടിച്ച ഓര്‍മ്മകള്‍ ഓരോ നിലമ്പൂര്‍ക്കാരുടേയും മനസില്‍ എരിയുന്നുണ്ട്. അതൊരിക്കലും കെടാത്ത തീയായി പടര്‍ന്നുകൊണ്ടിരിക്കും. ആ ഓര്‍മ്മകള്‍ മാത്രം മതി എന്റെ അച്ഛന് മരണമില്ലെന്ന് തെളിയിക്കാന്‍' എന്നായിരുന്നു നന്ദന പ്രകാശിന്റെ പോസ്റ്റ്.

അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് പാണക്കാട് കുടുംബം വിട്ടുനിന്നു. പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുക്കാത്ത തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സമീപകാല ചരിത്രത്തിലാദ്യമാണ്. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഹജ്ജിന് പോയതിനാല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. പകരം പങ്കെടുക്കേണ്ട, ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. ജില്ലയില്‍ തന്നെ ഉണ്ടായിട്ടും അബ്ബാസലി തങ്ങള്‍ കണ്‍വെന്‍ഷനിലേക്കെത്തിയില്ല. അതേ സമയം ജില്ലയിലെ മറ്റ് പരിപാടികളില്‍ അബ്ബാസലി തങ്ങള്‍ പങ്കെടുത്തു.

Content Highlights: V V Prakash s family reaction after P V Anvar s visit

dot image
To advertise here,contact us
dot image