
തൊടുപുഴ: ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഭിക്ഷ എടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ. മറിയക്കുട്ടി പാർട്ടി അംഗത്വം സ്വീകരിച്ചെന്ന് ബിജെപി വ്യക്തമാക്കി. വികസിത കേരളം കൺവെൻഷന്റെ ഭാഗമായി തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മറിയക്കുട്ടി വേദിയിലെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. നേരത്തെ കെപിസിസി മറിയക്കുട്ടിക്ക് വീട് നിർമിച്ചു നൽകിയിരുന്നു.
മറിയക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
പിണറായി വിജയൻ സർക്കാരിൻ്റെ ദുർഭരണത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ച ധീര വനിതയാണ് മറിയക്കുട്ടി. അവഗണിക്കപ്പെടുന്നവരും സാധാരണക്കാരുമായ ജനങ്ങൾ ആശ്രയവും പ്രതീക്ഷയുമായി കാണുന്നത് ബിജെപിയെ മാത്രമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പെൻഷൻ മുടങ്ങിയതിനെതിരെ മൺചട്ടിയും പ്ലക്കാർഡുകളുമായി അടിമാലി ടൗണിൽ മറിയക്കുട്ടി പ്രതിഷേധം നടത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പെൻഷൻ മുടങ്ങിയതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് മറിയ ഉന്നയിച്ചത്.
Content Highlights: mariyakkutty joined bjp