
തിരുവനന്തപുരം: പാമ്പുകളെ പിടിച്ച് പ്രശസ്തനായ വാവ സുരേഷിന് പാമ്പ് പിടിക്കാൻ ലൈസൻസ് നൽകാൻ വനംവകുപ്പ് തീരുമാനം. നിയമസഭാ പെറ്റീഷൻ കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് തീരുമാനം. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ അപമാനിക്കുന്നുവെന്ന വാവ സുരേഷിന്റെ പരാതിയിൽ പെറ്റീഷൻ കമ്മിറ്റി ശുപാർശ നൽകി. മാനദണ്ഡങ്ങൾ പാലിച്ച് പാമ്പ് പിടിക്കുമെന്ന് വാവാ സുരേഷ് കമ്മിറ്റിക്ക് ഉറപ്പുനൽകി. വാവ സുരേഷിന് വനം വകുപ്പ് ഇന്ന് ലൈസൻസ് കൈമാറും. നേരത്തെ ആവശ്യമുയർന്നിരുന്നെങ്കിലും വനംവകുപ്പ് അംഗീകരിച്ചിരുന്നില്ല. വനംവകുപ്പിന്റെ ലൈസൻസ് ഉള്ളവർക്ക് മാത്രമേ സംസ്ഥാനത്ത് പാമ്പ് പിടിക്കാൻ അനുമതിയുള്ളൂ.
ലൈസൻസ് ലഭിച്ചത് വൈകി കിട്ടിയ നീതിയെന്നാണ് വാവ സുരേഷ് റിപ്പോർട്ടറിനോട് പ്രതികരിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം അപമാനിച്ചു. പലപ്പോഴും മോശമായി ചിത്രീകരിച്ചു. മാനദണ്ഡങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല. പെറ്റീഷൻ കമ്മിറ്റി അനുഭാവ പൂർവം ഇടപെട്ടുവെന്നും കമ്മിറ്റി ചെയർമാൻ ഗണേഷ് കുമാറിന് നന്ദിയെന്നും വാവ സുരേഷ് റിപ്പോർട്ടറിനോട് പറഞ്ഞു.