മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിനിടെ പാലസ്തീൻ അനുകൂല പ്രതിഷേധം. പാലസ്തീനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കാണികളിൽ ഒരാൾ ലഘുലേഖകൾ ഗ്രൗണ്ടിലേക്ക് എറിഞ്ഞത്. നീല ഷർട്ടും തൊപ്പിയും ഫെയ്സ് മാസ്കും ധരിച്ച ഒരു സ്ത്രീ ഗ്യാലറിയിലെ മുൻ നിരയിൽ ഇടം പിടിച്ചിരുന്നു.
മത്സരത്തിനിടെ ഇവർ പാലസ്തീൻ അനുകൂല ലഘുലേഖകൾ ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇതോടെ മത്സരം തടസ്സപ്പെട്ടു. അലക്സാണ്ടര് സ്വരേവും കാമറൂണ് നോറിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.
പേപ്പറുകൾ ഗ്രൗണ്ടിൽ നിന്ന് മാറ്റുന്നതുവരെ മത്സരം തടസ്സപ്പെട്ടു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധിച്ച സ്ത്രീയെ പുറത്താക്കുകയും ചെയ്തു.