പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതം മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ഇന്ത്യൻ സിനിമയിലെ പല പ്രമുഖരും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയെ പ്രകീര്ത്തിച്ച് പ്രമുഖ എഴുത്തുകാരൻ ജയമോഹൻ. ആടുജീവിതം ലോക ക്ലാസിക് ആണ്. ലോക സിനിമയില് മലയാളത്തിന്റെ ഐഡന്റിറ്റിയായി ആടുജീവിതം മാറുമെന്നും ജയമോഹന് കുറിച്ചു. മനുഷ്യജീവിതത്തെ ഇത്രയും യഥാര്ഥമായി അവതരിപ്പിക്കുന്ന സിനിമയെടുക്കാന് മലയാളത്തില് മാത്രമേ കഴിയൂ എന്നും അദ്ദേഹം ബ്ലോഗില് കുറിച്ചു.
ഇന്ത്യയില് ഇന്ന് ഇത്രയും കലാപരമായ പൂര്ണതയോടെ സിനിമ ഒരുക്കാന് മലയാളത്തില് മാത്രമേ കഴിയൂ. ബംഗാളി സിനിമയ്ക്ക് മുമ്പ് അതിന് സാധിക്കുമായിരുന്നു. ഇപ്പോള് ഹിന്ദി സിനിമയുടെ സ്വാധീനം ബംഗാളി സിനിമയെ തകര്ത്തിരിക്കുന്നു. കഥ രസകരമാക്കാന് സാധാരണ സിനിമക്കാര് ഉപയോഗിക്കുന്ന തന്ത്രങ്ങള് ഒന്നുമില്ലാതെയാണ് ആടുജീവിതം ഒരുക്കിയിരിക്കുന്നത് എന്ന് ജയമോഹൻ അഭിപ്രായപ്പെട്ടു.
മനുഷ്യന്റെ ഉള്ളിലുള്ള തളരാത്ത ശക്തിയുടെ അനന്ത സാധ്യതകള് കൂടി ചിത്രം തുറന്നുവയ്ക്കുന്നു. കൃത്രിമമായി ആവേശം സൃഷ്ടിക്കാതെ നിശ്വാസവും നിശബ്ദതയും കൊണ്ടുമാത്രം അത്യുജ്വലമായ ക്ലൈമാക്സ് ഒരുക്കാന് കഴിഞ്ഞത് ഈ സിനിമയെ മലയാള സിനിമയുടെ മഹത്തായ പാരമ്പര്യത്തിന്റെ മികച്ച പിന്തുടര്ച്ചാവകാശിയാക്കും എന്നാണ് ജയമോഹന് ബ്ലോഗില് കുറിച്ചിരിക്കുന്നത്.
നേരത്തെ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ റിലീസിന് പിന്നാലെ മലയാളികൾക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ ഏറെ വിമർശിക്കപ്പെട്ട വ്യക്തിയാണ് ജയമോഹൻ. സാധാരണക്കാരെ ആഘോഷിക്കുന്നെന്ന പേരിൽ 'പൊറുക്കികളെ' സാമാന്യവല്ക്കരിക്കുകയാണ് മഞ്ഞുമ്മല് ബോയ്സ് ചെയ്തതെന്നും മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്ക്കരിക്കുന്ന സിനിമകള് എടുക്കുന്ന സംവിധായകര്ക്കെതിരെ സര്ക്കാര് നടപടി എടുക്കണമെന്നുമാണ് ജയമോഹൻ അന്ന് പറഞ്ഞത്.