ഏറെ നാളുകളായി കാത്തിരുന്ന മോഹൻലാൽ ചിത്രം 'നേര്' റിലീസിനെത്തുകയാണ്. നാളെ പ്രദർശനത്തിനെത്തുന്ന സിനിമയ്ക്ക് വലിയ പ്രതീക്ഷയാണ് മലയാളി പ്രേക്ഷകർ നൽകുന്നത്. നേര് ഒരു മാസ് എന്റർടെയ്നർ സിനിമയല്ലെന്ന് ജീത്തു ജോസഫും മോഹൻലാലും മറ്റ് താരങ്ങളും പറഞ്ഞിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ ഒരു മുഴുനീള കഥാപാത്രത്തെ തിയേറ്ററിൽ ആഘോഷിക്കാൻ കഴിയുമെന്ന ത്രില്ലിലാണ് ആരാധകർ.
ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് എഴുത്തുകാരന്‍ ദീപക് ഉണ്ണി നൽകിയ ഹർജി ചർച്ചയായെങ്കിലും കോടതി ഹർജി നിരസിച്ചത് സിനിമയ്ക്ക് താത്കാലിക ആശ്വാസമാണ്. നേര് റിലീസ് ദിവസമായ നാളെയാണ് ഹർജി വീണ്ടും പരിഗണിക്കുക. വിഷയത്തിൽ മോഹൻലാൽ, സംവിധായകൻ ജീത്തു ജോസഫ്, സഹ തിരക്കഥാകൃത്തും അഭിഭാഷകയുമായ ശാന്തി മായാദേവി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർക്ക് നോട്ടീസ് അയച്ചു എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസമാണ് നേര് സിനിമയുടെ തിരക്കഥ മോഷ്ടിച്ചുവെന്ന ആരോപണവുമായി ഹൈക്കോടതിയിൽ ദീപക് ഉണ്ണി ഹർജി നൽകിയത്. മൂന്ന് വർഷം മുൻപ് കൊച്ചിയിലെ ഒരു ഹോട്ടലിൽ വച്ച് ജീത്തുവും ശാന്തി മായാദേവിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന് ദീപക് ഹർജിയിൽ പറയുന്നു. ജീത്തുവും ശാന്തിയും ചേർന്ന് തന്റെ കഥ നിർബന്ധിച്ച് വാങ്ങിയെന്നും, തുടർന്ന് സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നെന്നും ദീപക് ഉണ്ണി പരാതിയിൽ പറയുന്നു.
പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും നേരിനുണ്ട്. താൻ ഒരു മുഴുനീള വക്കീൽ കഥാപാത്രത്തിലെത്തുന്ന സിനിമയാണ് നേര് എന്നും ഇതുവരെ ചെയ്യാത്ത കഥാപാത്രമാണെന്നുമാണ് മോഹൻലാൽ റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.