കരിയറിലെ മികച്ച ഓപ്പണിങ്ങുമായി സൽമാൻ ഖാൻ. ദീപാവലി റിലീസായി എത്തിയ 'ടൈഗർ 3' സൽമാന്റെ കരിയറിലെ മികച്ച ആദ്യദിന കളക്ഷൻ നേടുന്ന ചിത്രമായി. 42.25 കോടി നേടിയാണ് റിലീസ് ദിവസമായ ഞായറാഴ്ച സിനിമ തിയേറ്റർ പ്രദർശനം പൂർത്തിയാക്കിയത്.
ഇന്ത്യയിൽ 5,500 സ്ക്രീനിലും വിദേശത്ത് 3400 സ്ക്രീനുകളിലുമാണ് ടൈഗർ 3 റിലീസ് ചെയ്തത്. കേരളത്തിൽ നിന്നും ചിത്രം വാരിയത് 1.1 കോടി രൂപയാണ്. ആഗോള തലത്തിൽ 94 കോടിയും സിനിമ സ്വന്തമാക്കി. 42.30 നേടിയ ‘ഭാരത്’ ആയിരുന്നു ഇതിന് മുൻപ് ഏറ്റവും കൂടുതൽ ആദ്യദിന കളക്ഷൻ നേടിയ സൽമാൻ ചിത്രം. 'പ്രേം രഥൻ ധൻ പായോ' ആണ് മൂന്നാമത്. നാലാമത് 'സുൽത്താനും' അഞ്ചാമത് 'ടൈഗർ സിന്ദാഹേ'യുമാണ്. രണ്ടാം ദിവസം പൂർത്തിയാക്കുമ്പോൾ കളക്ഷൻ കണക്ക് 60 കോടി പിന്നിടുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
ഉത്തരേന്ത്യയിൽ തിയേറ്ററുകളെ ഇളക്കിമറിക്കാൻ പോന്ന ഫാൻ ബേസ് ആണ് സൽമാൻ ഖാനുള്ളത്. എന്നാൽ കൊവിഡിന് ശേഷം തകർച്ച നേരിട്ട സൂപ്പർ താരങ്ങളുടെ പട്ടികയിൽ സൽമാനുമുണ്ട്. ശേഷം സൽമാൻ നടത്തുന്ന മികച്ച തിരിച്ചു വരവാണ് ടൈഗർ 3.
പൂർണ്ണമായും യഷ് രാജ് സ്പൈ യൂണിവേഴ്സിൽ വരുന്ന ആദ്യ ചിത്രമാണ് ‘ടൈഗർ 3’. മനീഷ് ശർമ്മയാണ് സംവിധാനം. 'ടൈഗർ സിന്ദാ ഹേ', 'വാർ', 'പഠാൻ' എന്നീ സിനിമകളുടെ കഥാപശ്ചാത്തലത്തിന് ശേഷം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഇമ്രാൻ ഹാഷ്മിയാണ് പ്രതിനായകൻ. അശുതോഷ് റാണ, രേവതി, റിദ്ദി ദോഗ്ര, രൺവീർ ഷൂരേ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ എന്നിവരുടെ അതിഥി വേഷങ്ങളും സിനിമയ്ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.