
ലൈംഗികാതിക്രമക്കേസിൽ പ്രതിയായി ഇന്ത്യന്‍ പൗരന് നാല് വര്‍ഷം തടവും ചൂരല്‍ ശിക്ഷയും വിധിച്ച് സിംഗപ്പൂര്‍ കോടതി. 46 വയസുകാരനായ അങ്കിത് ശര്‍മ്മയ്ക്കാണ് ശിക്ഷ വിധിച്ചത്. 2023 മാര്‍ച്ച് 1നാണ് കേസിനാസ്പദമായ സംഭവം.
തന്റെ സഹപ്രവര്‍ത്തകൻ വഴിയാണ് അങ്കിത് ശര്‍മ്മ ടെക്‌നോളജി സ്‌പെഷ്യലിസ്റ്റ് റിക്രൂട്ടറായ സ്ത്രീയെ പരിചയപ്പെടുന്നത്. പ്രൊഫഷണല്‍ കൂടിക്കാഴ്ച്ച എന്ന രീതിയില്‍ സ്ത്രീയും അങ്കിത് ശര്‍മ്മയും സിംഗപ്പൂരിലെ ഒരു ബാറില്‍ വച്ച് കണ്ടുമുട്ടിയപ്പോഴാണ് കൂറ്റകൃത്യം നടന്നത്.
ലൈംഗിക ചുവയുള്ള രീതിയിലായിരുന്നു അങ്കിത് ശര്‍മ്മ സ്ത്രീയുമായുള്ള സംസാരത്തിന് തുടക്കമിട്ടത്. പിന്നീട് സ്ത്രീ ടോയ്‌ലെറ്റില്‍ പോയപ്പോള്‍ ടോയ്‌ലെറ്റിന് പുറത്ത് കാത്തു നില്‍ക്കുകയും സ്ത്രീ ഇറങ്ങിവന്നപ്പോള്‍ അനുവാദമില്ലാതെ ചുംബിക്കുകയും നേഴ്‌സിങ് റൂമിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുയുമായിരിന്നുവെന്ന് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെല്‍ഡണ്‍ ലിം പറഞ്ഞു.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അങ്കിത് ശര്‍മ്മ നിഷേധിക്കുകയാണ് ചെയ്തത്. അവര്‍ സ്വമേധയാ തന്നെ സമീപിച്ചതാണെന്നും എന്നാല്‍ അവളുടെ വായ്‌നാറ്റത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അവർക്ക് ദേഷ്യം വരുകയും അതിനെ തുടര്‍ന്ന് കേസ് കൊടുക്കുകയുമായിരുന്നു എന്നാണ് അങ്കിത് ശര്‍മ്മയുടെ വാദം.
എന്നാല്‍ അങ്കിത് ശര്‍മ്മയുടെ വാദം പൊള്ളയാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. നാലു വര്‍ഷം തടവും ചൂരൽ വടികൊണ്ടുള്ള ആറ് അടിയുമാണ് ശിക്ഷയായി അങ്കിത് ശര്‍മ്മയ്ക്ക് കോടതി വിധിച്ചത്.
Content Highlights: Indian man sentenced to four years in singapore jail for kissing a woman forcefully