മൂന്ന് പതിറ്റാണ്ടിന്റെ പാർലമെന്റ് ജീവിതത്തിന്  വിരാമം; രാജ്യസഭയിൽ നിന്നും വിരമിച്ച് മൻമോഹൻ സിങ്

മൂന്ന് പതിറ്റാണ്ടിന്റെ പാർലമെന്റ് ജീവിതത്തിന് വിരാമം; രാജ്യസഭയിൽ നിന്നും വിരമിച്ച് മൻമോഹൻ സിങ്

മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് വിരമിച്ചു. 33 വർഷം നീണ്ടുനിന്ന മൻമോഹൻ യുഗത്തിനാണ് ഇവിടെ അന്ത്യമാകുന്നത്.

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് വിരമിച്ചു. 33 വർഷം നീണ്ടുനിന്ന മൻമോഹൻ യുഗത്തിനാണ് ഇവിടെ അന്ത്യമാകുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞനെന്ന നിലയിൽ പ്രശസ്തനായ മൻമോഹൻ സിങ് റിസർവ്‌ ബാങ്ക്‌ ഗവർണർ, രാജ്യാന്തര നാണയനിധി അംഗം എന്നീ നിലകളിൽ നിന്നാണ് പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയത്.

1991 ഒക്ടോബറിൽ അസമിൽനിന്നുള്ള അംഗമായാണ് മൻമോഹൻ സിങ് ആദ്യമായി രാജ്യസഭയിലെത്തിയത്. 2019 വരെ അസമിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. 2019 ൽ രാജസ്ഥാനിൽനിന്ന് രാജ്യസഭയിലെത്തി. 1991 മുതൽ 1996 വരെ നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയായിരുന്നു. പിന്നീട് 2004 മുതൽ 2014 വരെ പത്തു വർഷം അദ്ദേഹം പ്രധാനമന്ത്രിയായി.

രാജ്യസഭാംഗത്വ കാലാവധി അവസാനിച്ച മൻമോഹൻ സിങ് ഉൾപ്പെടെയുള്ളവർക്കു നേരത്തേ യാത്രയയപ്പു നൽകിയിരുന്നു. പാർലമെന്റിനെയും രാജ്യത്തെയും ദീർഘകാലം നയിച്ച മൻമോഹൻ സിങ് എക്കാലവും ഓർമിക്കപ്പെടുമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് പറഞ്ഞത്. രാജ്യം ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക അഭിവൃദ്ധിയും സുസ്ഥിരതയ്ക്കും കാരണം മൻമോഹൻ സിങിന്റെ ദീർഘ വീക്ഷണമുള്ള പരിഷ്കാരങ്ങളായിരുന്നു എന്ന് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ ഇന്ന് എക്‌സിൽ കുറിച്ചു.

logo
Reporter Live
www.reporterlive.com