ന്യൂ ഡൽഹി: താൻ 2018ൽ വാങ്ങിയ ഇലക്ടറൽ ബോണ്ടുകൾ 2020ൽ വാങ്ങി എന്ന തരത്തിലാണ് ഇപ്പോൾ പുറത്തു വന്ന രേഖകളിലുള്ളതെന്ന് മാധ്യമപ്രവർത്തകയായ പൂനം അഗർവാൾ. 1000 രൂപ വിലമതിക്കുന്ന രണ്ട് ഇലക്ടറൽ ബോണ്ടുകളാണ് പൂനം അഗർവാൾ വാങ്ങിയത്.
സുപ്രീം കോടതിയിൽ നിന്നുള്ള നിർദ്ദേശപ്രകാരം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഒരേ പേരിൽ ഒരേ വ്യക്തി രണ്ട് തവണ ബോണ്ട് വാങ്ങിയത് യാദൃശ്ചികമാണെന്ന് കരുതാനാവുമോ എന്നാണ് പൂനം അഗർവാൾ ചോദിക്കുന്നത്. ഒന്നുകിൽ തീയതിയിൽ വന്ന പിശകാവാം, അല്ലെങ്കിൽ മറ്റൊരാൾ തന്റെ പേരിൽ വാങ്ങിയതാവാം. എന്നാൽ ബോണ്ടുകളുടെ യുണീക് നമ്പർ എസ്ബിഐ പുറത്ത് വിടാത്തത് കാരണം ഇത് സ്ഥിരീകരിക്കാൻ ഒരു മാർഗവുമില്ലെന്നും പൂനം അഗർവാൾ പറഞ്ഞു.
അതേസമയം, ഇലക്ട്രൽ ബോണ്ട് കേസിൽ എസ്ബിഐയെ സുപ്രീം കോടതി ഇന്നും വിമര്ശിച്ചു. എസ്ബിഐയെ കോടതി വിധി ഓര്മ്മിപ്പിച്ച സുപ്രീം കോടതി, എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്നാണ് വിധിയെന്ന് അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് എസ്ബിഐ എല്ലാ വിവരങ്ങളും പുറത്തുവിടാത്തതെന്നും കോടതി ചോദിച്ചു. വിവരങ്ങള് മറച്ചുവെച്ചില്ലെന്ന് എസ്ബിഐ സത്യവാങ്മൂലം നല്കണമെന്നും കോടതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച അഞ്ച് മണിക്കകം എസ്ബിഐ സത്യവാങ്മൂലം നല്കണം. എല്ലാ വിവരങ്ങളും എസ്ബിഐ വെളിപ്പെടുത്തണം. ഒരു വിവരങ്ങളും തടഞ്ഞുവച്ചിട്ടില്ലെന്നും അറിയിക്കണമെന്നും കോടതി നിര്ദേശിച്ചു.