ചെന്നൈ: ഹിമാചൽ പ്രദേശിൽ കാർ നദിയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ വെട്രി ദുരൈസാമിയുടെ മൃതദേഹം കണ്ടെത്തി. സംഭവം നടന്ന് എട്ടാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. ചെന്നൈ മുൻ മേയർ സെയ്ദെ ദുരൈസാമിയുടെ മകനാണ് വെട്രി. മകനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് സെയ്ദെ ദുരൈസാമി ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
എട്ട് ദിവസം മുൻപ് നടന്ന അപകടത്തിൽ ഡ്രൈവറും മരിച്ചിരുന്നു. അപകടം നടന്ന സ്ഥലത്ത് നിന്ന് രണ്ടു കിലോമീറ്ററോളം മാറിയാണ് വെട്രിയുടെ മൃതദേഹം സ്കൂബ ഡൈവർമാർ കണ്ടെത്തിയത്. പാറയിൽ തങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. അപകട സ്ഥലത്തെ പാറയിൽനിന്നു ലഭിച്ച രക്തക്കറ ഉൾപ്പെടെ ശേഖരിച്ച് ഡിഎൻഎ ടെസ്റ്റ് നടത്താൻ തയാറെടുക്കവേയാണ് വെട്രിയുടെ മൃതദേഹം കണ്ടെത്തിയത്. വെട്രിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സെയ്ദെ ദുരൈസാമി ഹിമാചലിലേക്കു പോകും.
കഴിഞ്ഞ ഞായറാഴ്ചയാണ് വെട്രിയും സുഹൃത്ത് ഗോപിനാഥും സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് 200 മീറ്ററോളം താഴ്ചയിൽ നദിയിലേക്കു വീണത്. ഗുരുതരമായി പരുക്കേറ്റ ഗോപിനാഥ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. എന്നാൽ അപകടം നടന്ന സമയത്ത് വെട്രി ദുരൈസാമിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കനത്ത മൂടൽമഞ്ഞും കുറഞ്ഞ താപനിലയും തിരച്ചിൽ ദുഷ്കരമാക്കിയതായി ഹിമാചൽ പ്രദേശ് പൊലീസ് അറിയിച്ചിരുന്നു. ഒരുപക്ഷേ പ്രദേശത്തെ ആദിവാസി വിഭാഗത്തിൽപെട്ട ആളുകൾ മകനെ രക്ഷപ്പെടുത്തിയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന് സെയ്ദെ ദുരൈസാമി കരുതിയിരുന്നെങ്കിലും എട്ടാം ദിവസം മൃതദേഹം കണ്ടെത്തിയത്തോടെ പ്രതീക്ഷ വിഫലമാവുകയായിരുന്നു.