ഡൽഹി: വന്യമൃഗ ശല്യത്തിനും അക്രമത്തിനും എതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരളത്തോട് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ജെബി മേത്തർ എം പി കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്രർ യാദവിന് നൽകിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം.
ജനങ്ങളുടെ സുരക്ഷയ്ക്കും, ഉപജീവനത്തിനും ഭീഷണിയാകുന്ന രീതിയിലാണ് വന്യമൃഗ ശല്യം ഉണ്ടാകുന്നതെന്ന് കഴിഞ്ഞ ആഴ്ചകളിൽ പാലക്കാടും വയനാടും നടന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടി എംപി വിശദീകരിച്ചു. പാലക്കാട് കാട്ടുപന്നിയുടെ അക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ട സംഭവവും കാട്ടാന ആക്രമണങ്ങളും എംപി ശ്രദ്ധയിൽ പെടുത്തി. മനുഷ്യവാസ പ്രദേശങ്ങളിൽ പുലി ഇറങ്ങി മനുഷ്യർ കൊല്ലപ്പെടുന്ന സാഹചര്യങ്ങളുണ്ടാകുന്നതായും എംപി വ്യക്തമാക്കിയിരുന്നു. മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങൾ കടക്കുന്നത് തടയാനുള്ള സംവിധാനങ്ങൾ ഒരുക്കണം. വന്യമൃഗ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും ജെബി മേത്തർ കേന്ദ്ര മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.