ന്യൂഡൽഹി: എൻസിപി ശരദ് പവാർ പക്ഷത്തിന് പുതിയ പേരായി. 'നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി–ശരദ് ചന്ദ്ര പവാർ' എന്നാണ് പുതിയ പേര്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പേര് അംഗീകരിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ് പവാർ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ് റാവു പവാർ എന്നീ പേരുകള് പവാർ നിർദ്ദേശിച്ചിരുന്നു.
ഇതില് നിന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ പേര് തിരഞ്ഞെടുത്തത്. മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തെ ഔദ്യോഗികവിഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിരുന്നു. നിയമസഭയിലെ ഭൂരിപക്ഷം കണക്കിലെടുത്തായിരുന്നു തീരുമാനം. ഇതോടെ പാര്ട്ടിയുടെ പേരും ചിഹ്നവും അജിത് പവാര് പക്ഷത്തിന് ലഭിക്കുകയായിരുന്നു. തുടര്ന്നാണ് ശരദ് പവാറിനും സംഘത്തിനും പുതിയ പേര് കണ്ടെത്തേണ്ടി വന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ വിനയത്തോടെ അംഗീകരിക്കണമെന്നായിരുന്നു നടപടിയില് അജിത് പവാറിന്റെ പ്രതികരണം. മഹാരാഷ്ട്രയില് പ്രതിപക്ഷ നേതാവായിരിക്കെയാണ് അജിത് പവാര് എന്സിപി പിളര്ത്തി ഏക്നാഥ് ഷിന്ഡെ മുഖ്യമന്ത്രിയായി ശിവസേന-ബിജെപി സഖ്യത്തില് ചേര്ന്നത്. പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.