തിരുവനന്തപുരം: പൊലീസ് ടെലികമ്മ്യൂണിക്കേഷൻ ആൻ്റ് ടെക്നോളജിയിലെ ഉദ്യോഗസ്ഥരെ പുനർവ്യന്യസിച്ച് ആഭ്യന്തര വകുപ്പ്. ടെലികമ്മ്യൂണിക്കേഷനിലെ 261 ഉദ്യോഗസ്ഥരെ സൈബർ പൊലീസിലേക്കാണ് മാറ്റിയത്. ടെലികമ്മ്യൂണി ക്കേഷനിൽ ജീവനക്കാരുടെ ക്ഷാമം അനുഭവപ്പെടുമ്പോഴാണ് സർക്കാറിൻ്റെ വിചിത്ര നടപടി.
ടെലി കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി വിഭാഗത്തിൻ്റെ പ്രവർത്തനം വ്യാപിപ്പിക്കാനായിരുന്നു പൊലീസ് തീരുമാനം. കൂടുതൽ തസ്തിക സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് പൊലീസ് മേധാവി തന്നെ കത്തും നൽകിയിട്ടുണ്ട്. ഇതിനിടയിലാണ് പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ ജീവനക്കാരെ സൈബർ പൊലീസിലേക്ക് മാറ്റിയത്. 261 ജീവനക്കാരെ ഒറ്റയടിക്ക് മാറ്റിയതോടെ ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം പൂർണ്ണമായും പ്രതിസന്ധിയിലാവുകയായിരന്നു.
സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും രണ്ടു വീതം ടെലികമ്മ്യൂണിക്കേഷൻ ഉദ്യോഗസ്ഥരെ നിയമിക്കാനായിരുന്നു തീരുമാനം. ഇതുവഴി പൊലീസിന്റെ പോർട്ടലുകളായ സിസിടിഎൻഎസ്, തുണ എന്നിവയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനായിരുന്നു നീക്കം. സാങ്കേതിക പരിജ്ഞാനമുള്ള ടെലികമ്മ്യൂണിക്കേഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യം പൊലീസ് സ്റ്റേഷനുകളിൽ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി 652 തസ്തിക സൃഷ്ടിക്കാനായിരുന്നു പൊലീസ് മേധാവി ആവശ്യപ്പെട്ടത്. ധനവകുപ്പ് തടസവാദമുയർത്തിയതോടെ പദ്ധതി ചുവപ്പുനാടയിലായി. അതിനിടയിലാണ് സൈബർ പൊലീസിലേക്ക് ടെലിക്കമ്മ്യൂണിക്കേഷൻ ഉദ്യോഗസ്ഥരെ പുനർവ്യന്യസിച്ച് സർക്കാർ ഉത്തരവിറക്കിയത്.