സിബിഐ സിദ്ധാർത്ഥൻ്റെ അച്ഛൻ്റെ മൊഴിയെടുക്കും; ചൊവ്വാഴ്ച വയനാട്ടിലെത്തണം

സിബിഐ എസ്പി ഉൾപ്പടെയുള്ള നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്
സിബിഐ സിദ്ധാർത്ഥൻ്റെ അച്ഛൻ്റെ മൊഴിയെടുക്കും; ചൊവ്വാഴ്ച വയനാട്ടിലെത്തണം

കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥിയായ സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കാൻ നിയോഗിച്ച സിബിഐ സംഘം സിദ്ധാർത്ഥൻ്റെ അച്ഛൻ്റെ മൊഴിയെടുക്കും. സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശിനോട് മൊഴിയെടുക്കാൻ ചൊവ്വാഴ്ച വയനാട്ടിലെത്താനാണ് നിർദേശം. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം നേരത്തെ വയനാട്ടിലെത്തി ജില്ലാ പൊലീസ് മേധാവിയുമായും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

സിബിഐ എസ്പി ഉൾപ്പടെയുള്ള നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. എസ്പിയും ഡിവൈഎസ്പിയും രണ്ട് ഇൻസ്പെക്ടർമാരുമടങ്ങുന്നതാണ് അന്വേഷണസംഘമെന്നാണ് ലഭിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരശേഖരമാണ് ഇന്ന് നടത്തിയത്. ഫയലുകൾ അന്വേഷണസംഘത്തിൽ നിന്നും ശേഖരിച്ചതായും റിപ്പോർട്ടുണ്ട്. സിബിഐ അന്വേഷണം വൈകുന്നതിൽ അതൃപ്തി അറിയിച്ച് സിദ്ധാർത്ഥന്റെ അച്ഛൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി കേന്ദ്രസർക്കാരിനോട് സിബിഐ അന്വേഷണം ആരംഭിക്കാൻ ഉത്തരവിറക്കാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത്.

അന്വേഷണം വൈകുന്ന ഓരോ നിമിഷവും കുറ്റവാളികൾക്ക് നേട്ടമാകുമെന്ന് വിലയിരുത്തിയ കോടതി ഏപ്രിൽ ഏഴിന് മുമ്പ് വിജ്ഞാപനമിറക്കണമെന്ന് കേന്ദ്രത്തോട് ഉത്തരവിട്ടിരുന്നു. സിബിഐ അന്വേഷണം വൈകിയാണെങ്കിലും ആരംഭിച്ചതിൽ ആശ്വാസമുണ്ടെന്നും കുറ്റക്കാർക്കെതിരെ നീതിയുക്തമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com