കൽപ്പറ്റ: കോൺഗ്രസ് നേതാവും വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്ത്ഥിയുമായ രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിന് വയനാട്ടിൽ എത്തും. അന്ന് തന്നെ നാമനിർദേശ പത്രിക സമര്പ്പിക്കും. രാഹുൽ ഗാന്ധിയുടെ റോഡ് ഷോയും അന്ന് ഉണ്ടാകും. രാഹുല് ഗാന്ധി മണ്ഡലത്തില് ഇല്ല എന്നത് വയനാട്ടുകാരുടെ പരാതിയാണെന്ന് കഴിഞ്ഞ ദിവസം എല്ഡിഎഫ് സ്ഥാനാര്ത്ഥി ആനി രാജ വിമർശിച്ചിരുന്നു.
വയനാട്ടിലെ ജനങ്ങള് പ്രതിസന്ധി നേരിട്ടപ്പോള് അവരോടൊപ്പം സ്ഥലം എംപി ഉണ്ടായിരുന്നില്ലെന്നായിരുന്നു ആനി രാജയുടെ വിമർശനം. രാഹുല് ഗാന്ധി മണ്ഡലത്തില് ഇല്ല എന്നത് വയനാട്ടുകാരുടെ പരാതിയാണ്. പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം കേട്ട് കഴിഞ്ഞ തവണ ഇടതുപക്ഷത്ത് ഉള്ളവര് പോലും രാഹുലിന് വോട്ട് ചെയ്തിരുന്നു. ഇത്തവണ ജനങ്ങള് കൃത്യമായി വിധിയെഴുതുമെന്നാണ് ആനി രാജ റിപ്പോര്ട്ടറിനോട് പറഞ്ഞത്.
'ഇവിടെ നിങ്ങളുണ്ടാകുമോ എന്നാണ് വോട്ടര്മാര് ചോദിക്കുന്നത്. അതായത് ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള് വോട്ടര്മാര്ക്ക് ഒരു പ്രതിസന്ധി വരുമ്പോള് അവരൊടൊപ്പം ഉണ്ടായിരുന്നില്ലായെന്നതാണ്. അനൗദ്യോഗികമായി ഞാന് മണ്ഡലത്തിലൂടെ പലതവണ യാത്ര നടത്തിയിരുന്നു. അപ്പോഴെല്ലാം നേരിട്ട ചോദ്യമാണിത്. ഞാന് മണ്ഡലത്തില് തന്നെയുണ്ടാവുമെന്നാണ് എനിക്ക് നല്കാന് കഴിയുന്ന ഉറപ്പ്.
പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ രാഹുല് ഗാന്ധി വോട്ട് തേടിയത്. അതില് ഇടതുപക്ഷത്തുള്ളവര്പ്പോലും രാഹുലിന് വോട്ട് ചെയ്തതായി അവര് പറഞ്ഞു', റിപ്പോര്ട്ടര് ടി വിയോടായിരുന്നു ആനി രാജയുടെ പ്രതികരണം.