പത്തനംതിട്ട: കൈക്കൂലി വാങ്ങിയ കേസിൽ തിരുവല്ല താലൂക്ക് ഓഫീസിലെ അറ്റൻഡര് പി വിൻസിക്ക് ഏഴ് വർഷം തടവ്. 45,000 രൂപ പിഴ അടക്കാനും കോടതി നിർദേശിച്ചു. നിരണം സ്വദേശിയുടെ പരാതിയിലാണ് വിൻസിക്കെതിരെ കേസ് എടുത്തത്. പതിനായിരം രൂപ കൈകൂലി വാങ്ങിയതിനാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഏഴ് വർഷം തടവ് വിധിച്ചത്.
2014 ൽ നിരണം സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു അളന്ന് തിരിച്ച് സർവ്വേ നമ്പർ ക്രമപ്പെടുത്തി നൽകുന്നതിനാണ് വിൻസി കൈകൂലി ആവശ്യപ്പെട്ടത്. 2014 നവംബർ 18ന് പണം വാങ്ങവെയാണ് വിജിലൻസ് വിൻസിയെ പിടികൂടിയത്. കേസിൽ രണ്ട് വകുപ്പുകളിലായി നാല് വർഷം കഠിനതടവും 25,000 രൂപയും, മൂന്ന് വർഷം കഠിനതടവും 20,000 രൂപയും ഉൾപ്പെടെ ആകെ 7 വർഷം കഠിന തടവും 45,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.
പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്പി കെ ബൈജു കുമാർ അന്വേഷണം നടത്തിയ കേസിൽ പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്പി ആയിരുന്ന പിടി രാധാകൃഷ്ണപിള്ളയാണ് കുറ്റപത്രം സമർപ്പിച്ചത്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി കെ വിനോദ്കുമാർ ഐ പി എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.