ഡൽഹി: കേന്ദ്രസർക്കാരിനെതിരെ കേരളം ഡൽഹിയിൽ സമരം നടത്തുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് മുസ്ലിം ലീഗ് എംപി പി വി അബ്ദുൾ വഹാബ്. കേരള ഹൗസിലെത്തിയാണ് രാജ്യസഭാ എംപിയായ അബ്ദുൾ വഹാബ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സമരത്തിന് തൊട്ടുമുമ്പായിരുന്നു കൂടിക്കാഴ്ച. ഡൽഹിയിൽ ഇടത് സർക്കാർ നടത്തുന്ന സമരത്തിന് പിന്തുണയില്ലെന്ന് നേരത്തേ ലീഗ് വ്യക്തമാക്കിയിട്ടുള്ള പശ്ചാത്തലത്തിലാണ് വഹാബിന്റെ കൂടിക്കാഴ്ച. എന്നാൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച കേവല മര്യാദയുടെ ഭാഗം മാത്രമാണെന്ന് അബ്ദുൾ വഹാബ് വിശദീകരിച്ചു. ഡൽഹിയിൽ നടത്തുന്ന സമരത്തെ താൻ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആം ആദ്മി മുഖ്യമന്ത്രിമാര അരവിന്ദ് കെജ്രിവാൾ, ഭഗവന്ത് മൻ, നാഷൺൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറോഖ് അബ്ദുള്ള, ഡിഎംകെ നേതാവ് പഴനിവേല് ത്യാഗരാജന് തുടങ്ങിയവരും സമരത്തിന്റെ ഭാഗമായി. ഡിഎംക നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ സമരത്തിന് പൂർണ്ണപിന്തുണ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരുമടക്കം പ്രതിഷേധത്തിൽ പങ്കെടുക്കുകയാണ്. ഇതിന് പുറമെ ഡൽഹിയിലെ മലയാളികളും സമരത്തിനെത്തി.
വി എസ് സർക്കാരിന്റെ കാലത്താണ് അവസാനമായി ഡല്ഹിയില് കേരളം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ നടത്തുന്ന ഇന്നത്തെ സമരം രാജ്യവ്യാപകമായി ചർച്ചയാക്കാനാണ് കേരളത്തിൻ്റെ നീക്കം. ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്നാണ് കേരളത്തിന്റെ ആരോപണം.