കൊച്ചി: പാർട്ടി പ്രവർത്തകരെ ദയാവധത്തിന് വിട്ടു കൊടുക്കാൻ തയ്യാറല്ലെന്ന് നീലലോഹിത ദാസൻ നാടാർ. പാർട്ടി പിളർത്തലല്ല ലക്ഷ്യമെന്നും എല്ലാവരെയും ഒന്നിപ്പിക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ ഇന്ന് ബദൽ യോഗം വിളിച്ചു ചേർത്തിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു നീലലോഹിത ദാസൻ നാടാരുടെ പ്രതികരണം.
ഈ മാസം 13ന് ചേരുന്ന ജെഡിഎസിൻ്റെ സംസ്ഥാന നേതൃയോഗത്തെക്കുറിച്ച് അറിയില്ല. ആരാണ് യോഗം വിളിച്ചതെന്നും അറിയില്ല. യോഗം ഉണ്ടെന്ന കേട്ടറിവ് മാത്രമാണ് ഉള്ളത്. ഇന്ന് ചേരുന്ന ബദൽ യോഗത്തിന് ശേഷം തുടർ തീരുമാനം ഉണ്ടാകുമെന്നും നീലലോഹിത ദാസൻ നാടാർ വ്യക്തമാക്കി.
ഈ മാസം 13 ന് തിരുവനന്തപുരത്ത് ജെ ഡി എസിന്റെ സംസ്ഥാന നേതൃയോഗം വിളിച്ച് ചേർത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് നീലലോഹിത ദാസൻ നാടാരുടെ ബദൽ നീക്കം. സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ചാണ് നീലലോഹിത ദാസൻ നാടാർ ഇന്ന് കൊച്ചിയിൽ വിമത യോഗം വിളിച്ചിരിക്കുന്നത്. ജെ ഡി എസിലെ അസംതൃപ്തർ കൊച്ചിയിലെ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. സി കെ നാണു അനുകൂലികളും യോഗത്തിനെത്തുമെന്നാണ് സൂചന. എച്ച് ഡി ദേവഗൗഡ ബിജെപിക്കൊപ്പം പോയ സാഹചര്യത്തിൽ പുതിയ പാർട്ടി രൂപീകരിക്കുകയോ ആർജെഡിയിൽ ലയിക്കുകയോ ചെയ്യണമെന്നാണ് വിമത സ്വരമുയർത്തുന്നരുടെ ആവശ്യം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യങ്ങളിൽ വ്യക്തത വേണമെന്നും ഇക്കൂട്ടർ ആവശ്യപ്പെടുന്നുണ്ട്. ജെഡിഎസ് മറ്റൊരു പിളർപ്പിലേക്ക് നീങ്ങുമോ എന്നതും നിർണായകമാണ്.