
കാസർകോട്: നവ കേരള സദസിന്റെ ആദ്യ പരിപാടി വൻ വിജയമാണെന്ന് വിലയിരുത്തലിൽ സർക്കാർ. പ്രതിപക്ഷ എംഎൽഎമാർ കൂടി പരിപാടിയിൽ പങ്കെടുക്കേണ്ട സാഹചര്യം ഒരുക്കിയെന്നുമാണ് സർക്കാരിൻറെ വിലയിരുത്തൽ. സദസിൽ പങ്കെടുക്കുന്നതിൽ മുസ്ലിം ലീഗിൽ ചർച്ചക്ക് തുടക്കമിടാനായെന്നും സർക്കാരിന് കരുതുന്നു. ലീഗ് നിലപാട് വരും ദിവസങ്ങളിലും ചർച്ചയാക്കാൻ ഉറച്ചിരിക്കുകയാണ് മന്ത്രിസഭ.
നവംബർ 18നാണ് നവ കേരള സദസിന് തുടക്കമായത്. കാസർകോട് വച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തുകൊണ്ട് സദസിന് തുടക്കമായി. 36 ദിവസം നീളുന്ന യാത്രയാണ് 140 മണ്ഡലങ്ങളിലൂടെ മന്ത്രിമാർ നടത്തുന്നത്. ശുചിത്വ പ്രതിജ്ഞയോടെയായിരുന്നു ചടങ്ങിന് തുടക്കമായത്. വേദിയിൽ അണിനിരന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സദസ്സും ഒരുമിച്ച് ശുചിത്വ പ്രതിജ്ഞ എടുത്തു. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പരാമ്പരാഗത തുളുനാടൻ ശൈലിയായിരുന്നു സ്വീകരിച്ചത്. കൊമ്പും വാദ്യവും മുഴക്കിയാണ് മന്ത്രിസഭയെ വേദിയിലേക്ക് ആനയിച്ചത്. വേദിയിലെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരമ്പരാഗത തലപ്പാവ് അണിയിച്ചാണ് വേദിയിൽ സ്വീകരിച്ചത്.
ചീഫ് സെക്രട്ടറി ഡോ. വി വേണു സ്വാഗതം പറഞ്ഞു. ഭരണനിർവ്വഹണത്തിൻ്റെ പുതിയ അധ്യായം എന്നായിരുന്ന വി വേണു നവകേരള സദസ്സിനെ വിശേഷിപ്പിച്ചത്. റവന്യൂവകുപ്പ് മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. വെറുതെ ചുറ്റിക്കറങ്ങലല്ല ലക്ഷ്യമെന്നും വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് യാത്രയെന്നും കെ രാജൻ വ്യക്തമാക്കി. നേരത്തെ എ കെ ശശീന്ദ്രൻ, സജി ചെറിയാൻ, അടക്കമുള്ള മന്ത്രിമാർ മണ്ഡലങ്ങളിൽ നേരിട്ട് പോയി പ്രശ്നങ്ങൾ പഠിച്ചിരുന്നു. അതിന്റെയൊക്കെ തുടർച്ചയാണ് നവകേരള യാത്രയെന്നും കെ രാജൻ വ്യക്തമാക്കി.
കേരളത്തിലെ 140 മണ്ഡലങ്ങളിലും നവ കേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും. സ്വാതന്ത്ര്യ സമര സേനാനികൾ, വിവിധ മേഖലകളിലെ പ്രമുഖർ, കലാകാരൻമാർ, സെലിബ്രിറ്റികൾ, അവാർഡ് ജേതാക്കൾ എന്നിങ്ങനെ നിരവധി ആളുകൾ നവ കേരള സദസ്സിന്റെ ഭാഗമാകും. രാവിലെ 11 മണി, ഉച്ചയ്ക്ക് ശേഷം 3, 4.30, വൈകിട്ട് 6 മണി എന്നിങ്ങനെയാണ് ദിവസവും നാല് മണ്ഡലങ്ങളിലെ സദസ് നടക്കുക. അപൂർവ്വം ദിവസങ്ങളിൽ മൂന്നോ അഞ്ചോ സദസ്സുകൾ നടക്കും. മന്ത്രിസഭാ യോഗമുള്ള ദിവസങ്ങളിൽ പ്രഭാതയോഗമുണ്ടാകില്ല.
നാടിന്റെ പുരോഗതിക്ക് ഇതുവരെ ചെയ്ത കാര്യങ്ങൾ ഇനി ചെയ്യാനുള്ള പദ്ധതികൾ എന്നിവയെല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ പരിപാടിയിലൂടെ അറിയിക്കും. പൊതുജനങ്ങളുടെ പരാതികൾ കേൾക്കുകയും പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യും. സർക്കാർ കാര്യങ്ങൾക്കായി തലസ്ഥാനത്തേക്കോ ജില്ലാ ആസ്ഥാനത്തേക്കോ പോകേണ്ടി വരുന്ന ജനങ്ങളിലേക്ക് സർക്കാർ സംവിധാനം നേരിട്ടു വരുന്നു എന്നാണ് പരിപാടിയെക്കുറിച്ച് എൽഡിഎഫ് പറയുന്നത്. ജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിന് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും പ്രായമായവർക്കും പരാതികൾ സമർപ്പിക്കാൻ പ്രത്യേകം കൗണ്ടറുകൾ ഉണ്ട്. പരാതി പരിഹരിച്ചോ, വൈകുന്നെങ്കിൽ കാരണമെന്ത് തുടങ്ങിയവ രണ്ടാഴ്ച്ചയ്ക്കുള്ളിൽ പരാതിക്കാരനെ അറിയിക്കും. പരാതിയുടെ സ്ഥിതി www.navakeralasadas.kerala.gov.in നിന്നും അറിയാം.