കാൽ ലക്ഷം രൂപ വാട്ടര് ബില്ല് വന്ന സംഭവം; പുന:പരിശോധിക്കുമെന്ന് അധികൃതർ, റിപ്പോർട്ടർ ഇംപാക്ട്
മലപ്പുറം: നിലമ്പൂരിൽ രണ്ട് മാസത്തെ ഉപയോഗത്തിന് കാൽ ലക്ഷത്തോളം രൂപ ബില്ല് വന്ന സംഭവം പുന:പരിശോധിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ. ഉപഭോക്താവ് സ്ഥാപിച്ച പൈപ്പുകളിൽ ചോർച്ച ഉണ്ടായതിനാലാവാം ഭീമമായ തുക ബില്ല് വന്നത്. സ്ഥലത്തെത്തി ഇവ ഉടനെ പരിശോധിക്കും. ഉപഭോക്താവിന് പ്രയാസമുണ്ടാകുന്ന ഒരു നടപടിയും ഉണ്ടാകില്ല. മീറ്ററിന് തകരാറുണ്ടെങ്കിൽ തുക അടക്കേണ്ടി വരില്ലെന്നും നിലമ്പൂർ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ മുഹമ്മദ് അഫ്സൽ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നിലമ്പൂർ സ്വദേശി ഷംസീറിനും കുടുംബത്തിനും കാൽ ലക്ഷത്തോളം രൂപ ബില്ല് വന്ന സംഭവം റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്തത്. 24,493.7 രൂപയുടെ ബില്ലാണ് ജല അതോറിറ്റിയിൽ നിന്നും ലഭിച്ചത്. മൂന്നു മുതിർന്നവരും നാല് കുട്ടികളുമടങ്ങുന്ന ഒരു ചെറു കുടുംബമാണ് ഷംസീറിൻ്റേത്. ഇവർ 272000 ലിറ്റർ ഉപയോഗിച്ചുവെന്നാണ് ബില്ലിലെ കണക്ക്.
മൂന്ന് മാസം മുമ്പ് ഷംസീറിന്റെ വീട്ടിലെ പഴയ മീറ്റർ മാറ്റി പുതിയത് സ്ഥാപിച്ചിരുന്നു. അതിന് മുൻപുള്ള എല്ലാ ബില്ലുകളും അടച്ചിരുന്നു. പുതിയ കണക്ഷനുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റി ജീവനക്കാരുമായി വാക്ക് തർക്കമുണ്ടായിരുന്നു. അതിന്റെ പ്രതികാരമാണ് ഈ അതിശയിപ്പിക്കുന്ന ബില്ലെന്നാണ് ഷംസീറിന്റെ ആരോപണം.