അബുദബി: യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് അബുദബിയില് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന 'അഹ്ലൻ മോദി' പരിപാടിയില് പങ്കെടുക്കുന്നവരുടെ എണ്ണം പകുതിയായി കുറച്ചു. 85000 പേരിൽ നിന്ന് 35,000 ആയാണ് കുറച്ചിരിക്കുന്നത്. യുഎഇയിൽ ഒറ്റരാത്രികൊണ്ട് കനത്ത മഴയും ഇടിമിന്നലുമാണ് റിപ്പോർട്ട് ചെയ്തത്. പ്രതികൂല കാലാവസ്ഥ രാജ്യത്തുടനീളം ഗതാഗതക്കുരുക്കിനും വെള്ളക്കെട്ടിനും കാരണമായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരിപാടിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അബുദബിയിലെ സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മോദി പങ്കെടുക്കുന്ന 'അഹ്ലൻ മോദി' പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ഇന്ത്യൻ പ്രവാസി സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധ ചെയ്ത് സംസാരിക്കും. 'അഹ്ലൻ മോദി' ഏറ്റവും വലിയ പ്രവാസി പരിപാടികളിലൊന്നായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎഇയിലെ 150ല് അധികം ഇന്ത്യന് കമ്മ്യൂണിറ്റി സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അബുദബിയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമായ ബാപ്സിന്റെ ഉദ്ഘാടനത്തിനായാണ് നരേന്ദ്രമോദി യുഎഇയിലെത്തുന്നത്. മോദിക്കായി ഷെയ്ഖ് സായിദ് സ്പോര്ട്സ് സിറ്റി സ്റ്റേഡിയത്തില് ഗംഭീര സ്വീകരണമാണ് ഒരുക്കുന്നത്. 400ലധികം പ്രാദേശിക കലാകാരന്മാരുടെ ആകര്ഷണീയമായ പ്രകടനങ്ങളായിരുന്നു ഒരുക്കിയത്. നൂറ്റാണ്ടുകള് പിന്നിട്ട ഇന്ത്യ-യുഎഇ സൗഹൃദവും ഇന്ത്യയുടെ സമ്പന്നമായ സാംസകാരിക വൈവിധ്യങ്ങളും അനാവരണം ചെയ്യുന്ന പരിപാടികള് ഇടിനോടനുബന്ധിച്ച് നടക്കും.
60,000 ഇന്ത്യൻ പ്രവാസികളാണ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തത്. സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നവരുൾപ്പെടെ 35,000 മുതൽ 40,000 വരെ ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പരിപാടിയില് പങ്കെടുക്കുന്നതിനായി രാജ്യത്തെ ഏഴ് എമിറേറ്റുകളില് നിന്നും സൗജന്യ വാഹന സൗകര്യം ഏര്പ്പെടുത്തും. പരിപാടിയുമായി ബന്ധപ്പെട്ട് 500-ലധികം ബസുകൾ സർവീസ് നടത്തും. 1000-ലധികം സന്നദ്ധപ്രവർത്തകർ വേദിയിൽ സഹകരിക്കുമെന്നും കമ്മ്യൂണിറ്റി നേതാവ് പുരുഷോത്തമൻ പറഞ്ഞു. 'അഹ്ലൻ മോദി'യ്ക്ക് ശേഷം മോദി നാളെ അബുദബിയിൽ ഒരുങ്ങിയിരിക്കുന്ന ബാപ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്യും.