

32 വർഷങ്ങൾക്ക് ശേഷം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരു സിനിമയ്ക്കായി ഒന്നിക്കുകയാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കാൻ ഒരുങ്ങുന്നത്. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ സിനിമയാണിത്. ഈ സിനിമയുടെ അപ്ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
സിനിമയുടെ ടൈറ്റിൽ നാളെ പ്രഖ്യാപിക്കും എന്ന അപ്ഡേറ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. ടൈറ്റിൽ പ്രഖ്യാപനത്തിനോടൊപ്പം സിനിമയുടെ പൂജയും നാളെ നടക്കും. ഇത് നാലാം തവണയാണ് മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നത്. 1987 ൽ പുറത്തിറങ്ങിയ അനന്തരം എന്ന സിനിമയിലാണ് ആദ്യമായി അടൂരും മമ്മൂട്ടിയും ഒന്നിച്ചത്. തുടർന്ന് വിധേയൻ, മതിലുകൾ എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചു. മതിലുകളിൽ വൈക്കം മുഹമ്മദ് ബഷീറായും വിധേയനിൽ വില്ലനായ ഭാസ്കര പട്ടേലർ എന്ന ജന്മിയെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഇതിൽ വിധേയനിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. സംസ്ഥാന അവാർഡും സിനിമയ്ക്ക് ലഭിച്ചിരുന്നു.
2016 ൽ പുറത്തിറങ്ങിയ പിന്നെയും ആണ് അടൂരിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാനത്തെ സിനിമ. അതേസമയം തകഴിയുടെ പ്രസിദ്ധമായ നോവലായ രണ്ടിടങ്ങഴിയാണ് അടൂർ സിനിമയാക്കാൻ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ചത്താ പച്ചയാണ് ഇപ്പോൾ തിയേറ്ററിലുള്ള മമ്മൂട്ടി ചിത്രം. സിനിമയിൽ ബുള്ളറ്റ് വാൾട്ടർ എന്ന കാമിയോ റോളിലാണ് മമ്മൂട്ടി എത്തുന്നത്. സിനിമയുടെ ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. സിനിമയുടെ ഇന്റർവെൽ ബ്ലോക്കിന് മികച്ച കയ്യടിയാണ് ലഭിക്കുന്നത്. ഓരോ താരങ്ങളുടെയും പ്രകടനങ്ങൾ മികച്ചതാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.

നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ അനന്തരവൻ കൂടിയാണ് അദ്വൈത് നായർ. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ്.
Content Highlights: Mammootty-adoor gopalakrishnan new movie title reveal on tomorrow