
മലയാളത്തിൻ്റെ പ്രിയ യുവതാരം ദുൽഖർ സൽമാൻ തൻ്റെ നിർമ്മാണ കമ്പനിയായ 'വേഫേറർ ഫിലിംസി'നെക്കുറിച്ചും സിനിമയോടുള്ള തൻ്റെ കാഴ്ചപ്പാടുകളെക്കുറിച്ചും മനസ്സ് തുറന്നു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ എന്നതിലുപരി ഒരു നിർമ്മാതാവ് എന്ന നിലയിൽ തൻ്റെ ചിന്തകളും കാഴ്ചപ്പാടുകളും ദുൽഖർ പങ്കുവെച്ചത്.
വേഫേറർ ഫിലിംസ് എന്ന തൻ്റെ നിർമ്മാണ കമ്പനിക്ക് തൻ്റെ പേര് ആവശ്യമില്ലെന്ന് ദുൽഖർ പറഞ്ഞു. 'എൻ്റെ പ്രധാന ലക്ഷ്യം എൻ്റെ പേര് കൂട്ടിച്ചേർക്കാതെ ഒരു സ്വതന്ത്ര സ്ഥാപനമായി കമ്പനി നിലനിൽക്കണമെന്നാണ്. സ്വന്തമായി ഒരു ഫിലിമോഗ്രാഫി വേണം, അതുപോലെ തന്നെ എൻ്റെ കമ്പനിക്കും എന്റേത് അല്ലാതെയുള്ള സിനിമകൾ ചെയ്യണം.' - ദുൽഖർ കൂട്ടിച്ചേർത്തു. സിനിമയിൽ തൻ്റെ അതിഥിവേഷം ആദ്യം പ്ലാൻ ചെയ്തിരുന്നത് ഒരു ചെറിയ രംഗം മാത്രമായിരുന്നെന്നും, പിന്നീട് അത് ഒരു പ്രത്യേക കഥാപാത്രമായി മാറിയതിനെക്കുറിച്ചും ദുൽഖർ സംസാരിച്ചു.
'ഞാൻ എൻ്റെ സ്വന്തം സൂപ്പർഹീറോ സിനിമ നിർമ്മിക്കുന്നതിനേക്കാൾ കൂടുതൽ ആവേശം നൽകുന്നത് കമ്പനിക്ക് അതിൻ്റേതായ ഒരു ഫിലിമോഗ്രാഫി ഉണ്ടാവുന്നതാണ്. അതെൻ്റെ ഒരു അഹങ്കാരമാണ്. ഒരു സിനിമ എന്നെ ആശ്രയിച്ച് നിൽക്കാതെ തന്നെ വിജയിക്കണം.' - ദുൽഖർ വ്യക്തമാക്കി. സിനിമയോടുള്ള ദുൽഖറിൻ്റെ ഈ സമീപനം സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. നടൻ എന്നതിലുപരി ഒരു നിർമ്മാതാവ് എന്ന നിലയിൽ വ്യത്യസ്തമായ ഒരു പാതയിലൂടെ സഞ്ചരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻ്റെ സിനിമകൾ ജനങ്ങൾ സ്വീകരിക്കുമോ എന്നറിയാൻ വലിയ ആകാംഷയുണ്ടെന്ന് ദുൽഖർ വ്യക്തമാക്കി.
ആഗോള ബോക്സ് ഓഫീസിൽ ചിത്രം 250 കോടി പിന്നിട്ടു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പുറത്തിറങ്ങി പത്തൊമ്പതാമത്തെ ദിവസമാണ് ചിത്രം 250 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളം സിനിമയാണിത്. മോഹൻലാൽ ചിത്രമായ എമ്പുരാൻ ആണ് ഒന്നാം സ്ഥാനത്തുള്ള സിനിമ. 265 കോടിയാണ് എമ്പുരാന്റെ നേട്ടം. ഈ നേട്ടത്തോടെ ലോക മഞ്ഞുമ്മൽ ബോയ്‌സിന്റെ ആഗോള കളക്ഷനെ മറികടന്നു. 242.25 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ നേട്ടം. മോഹൻലാൽ ചിത്രമായ തുടരുമിനെ ലോക നേരത്തെ മറികടന്നിരുന്നു. 235 കോടിയാണ് തുടരുമിന്റെ ആഗോള കളക്ഷൻ. ഈ റെക്കോർഡിനെയാണ് ലോക മറികടന്നത്. ജൂഡ് ആന്തണി ജോസഫ് ചിത്രമായ 2018 നെയും ലോക മറികടന്നു. 174.25 കോടിയാണ് 2018 ന്റെ നേട്ടം.
content highlights : Dulquer about his production company Wayfarer films