റിയാദ്: ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നതില് ആദ്യമായി പ്രതികരിച്ച് ഗൗതം ഗംഭീര്. ടി20 ലോകകപ്പിന് ശേഷം പടിയിറങ്ങുന്ന ഹെഡ് കോച്ച് രാഹുല് ദ്രാവിഡിന് പകരക്കാരനായി ഇന്ത്യയുടെ മുന് ഓപ്പണറും നിലവില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ ഉപദേഷ്ടാവുമായ ഗംഭീര് എത്തുമെന്ന് ശക്തമായ റിപ്പോര്ട്ടുകളുണ്ടായിരുന്നു. എന്നാല് ഇക്കാര്യത്തില് മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഗംഭീര്.
'ഇന്ത്യൻ ടീമിന്റെ പരിശീലകനാവുകയെന്നത് എനിക്കിഷ്ടമാണ്. ദേശീയ ടീമിന്റെ പരിശീലകനാവുക എന്നതില് പരം വലിയ ബഹുമതി മറ്റൊന്നില്ല. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുമ്പോൾ 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ള ആരാധകരെയുമാണ് പ്രതിനിധീകരിക്കുന്നത്. ഇന്ത്യയ്ക്ക് ലോകകപ്പ് ലഭിച്ചത് ആ 140 കോടി ജനങ്ങളുടെ പ്രാർത്ഥനയുടെ ഫലമാണ്', ഗംഭീർ പറഞ്ഞു.
അബുദാബിയിൽ വിവിധ സ്പോർട്സ് അക്കാദമികളിൽ നിന്നുള്ള വിദ്യാർഥികളുമായുള്ള സംവാദത്തിനിടെയായിരുന്നു ഗംഭീറിന്റെ പ്രതികരണം. ഇന്ത്യ ലോകകപ്പ് നേടാൻ മൈതാനത്തിനു അകത്തും പുറത്തുമുള്ള എല്ലാവരുടെയും കൂട്ട പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടി20 ലോകകപ്പിൽ ഇന്ത്യ വിജയിക്കുമെന്നും അതിന് ഭയമില്ലാതെ ഇരിക്കുകയാണ് പ്രധാനമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.