ലഖ്നൗ: ഐപിഎല്ലില് പഞ്ചാബ് കിംഗ്സിന് മുന്നില് കൂറ്റന് വിജയലക്ഷ്യമുയര്ത്തി ലഖ്നൗ സൂപ്പര് ജയ്ൻ്റ്സ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ നിശ്ചിത 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 199 റണ്സ് അടിച്ചുകൂട്ടി. അര്ദ്ധസെഞ്ച്വറി നേടിയ ക്വിന്റണ് ഡി കോക്കിന്റെ (54) വെടിക്കെട്ട് പ്രകടനമാണ് സൂപ്പര് ജയന്റ്സിനെ മികച്ച സ്കോറിലെത്തിച്ചത്. ക്യാപ്റ്റന് നിക്കോളാസ് പൂരനും (42) ക്രുണാല് പാണ്ഡ്യയും (43*) എന്നിവരും ലഖ്നൗവിന് വേണ്ടി തിളങ്ങി. പഞ്ചാബിന് വേണ്ടി സാം കറന് മൂന്നും അര്ഷ്ദീപ് സിങ് രണ്ടും വീതം വിക്കറ്റുകള് വീഴ്ത്തി.
കെ എല് രാഹുലിന് പകരം നിക്കോളാസ് പൂരന്റെ ക്യാപ്റ്റന്സിയില് ഇറങ്ങിയ ലഖ്നൗവിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. പരിക്കേറ്റ രാഹുല് ഇംപാക്ട് പ്ലേയറായി ഇറങ്ങുകയായിരുന്നു. ഡി കോക്ക്- കെ എല് രാഹുല് കൂട്ടുകെട്ടില് 35 റണ്സാണ് ഒന്നാം വിക്കറ്റില് പിറന്നത്. ഒന്പത് പന്തില് 15 റണ്സെടുത്ത രാഹുലിനെ പുറത്താക്കി അര്ഷ്ദീപ് പഞ്ചാബിന് ബ്രേക്ക് ത്രൂ നല്കി. വണ് ഡൗണായി ഇറങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലും (9) നിരാശപ്പെടുത്തി. മാര്കസ് സ്റ്റോയിനിസും (19) അതിവേഗം മടങ്ങി.
ഇതോടെ സൂപ്പര് ജയന്റ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തില് 78 റണ്സെന്ന നിലയിലായി. എന്നാല് അഞ്ചാം വിക്കറ്റില് ക്രീസിലൊരുമിച്ച ഡി കോക്ക്- നിക്കോളാസ് പൂരന് സഖ്യം 47 റണ്സ് കൂട്ടിച്ചേര്ത്ത് സൂപ്പര് ജയന്റ്സിന് ജീവന് നല്കി. 14-ാം ഓവറില് ഡി കോക്കിനെ പുറത്താക്കി അര്ഷ്ദീപ് ആ കൂട്ടുകെട്ട് തകര്ത്തു. അര്ദ്ധ സെഞ്ച്വറി നേടി കുതിക്കുകയായിരുന്ന ഡി കോക്കിനെ അര്ഷ്ദീപ് സിങ് ജിതേഷ് ശര്മ്മയുടെ കൈകളില് എത്തിച്ചു. 38 പന്തില് അഞ്ച് ബൗണ്ടറിയും രണ്ട് സിക്സുമടക്കം 54 റണ്സെടുത്ത ഡി കോക്കാണ് ലഖ്നൗവിന്റെ ടോപ് സ്കോറര്.
അധികം വൈകാതെ നിക്കോളാസ് പൂരനും മടങ്ങേണ്ടി വന്നു. 21 പന്തില് 42 റണ്സ് അടിച്ചുകൂട്ടിയ പൂരനെ കഗിസോ റബാദ ബൗള്ഡാക്കി. ആയുഷ് ബഡോണി (8), രവി ബിഷ്ണോയി (0), മൊഹ്സിന് ഖാന് (2) എന്നിവര് അതിവേഗം പുറത്തായി. 22 പന്തില് 43 റണ്സെടുത്ത് ക്രൂണാല് പാണ്ഡ്യയും നവീന് ഉള് ഹഖും (0*) പുറത്താകാതെ നിന്നു.