മൊഹാലി: ഇന്ത്യന് പ്രീമിയര് ലീഗില് റിഷഭ് പന്തിന്റെ ഡല്ഹി ക്യാപിറ്റല്സിന് തോല്വി. പഞ്ചാബ് കിംഗ്സിനെതിരൊയ മത്സരത്തില് നാല് വിക്കറ്റുകള്ക്കാണ് ക്യാപിറ്റല്സ് അടിയറവ് പറഞ്ഞത്. 175 റണ്സ് വിജയലക്ഷ്യം 19.2 ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് മറികടക്കാന് പഞ്ചാബ് കിംഗ്സിന് സാധിച്ചു. സാം കറന്റെ അര്ദ്ധ സെഞ്ച്വറിയാണ് പഞ്ചാബിനെ വിജയത്തില് നിര്ണായകമായത്. 21 പന്തില് പുറത്താകാതെ 38 റണ്സ് നേടിയ ലിയാം ലിവിങ്സ്റ്റണിന്റെ ഇന്നിങ്സും പഞ്ചാബിന് തുണയായി.
175 റണ്സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. 16 പന്തില് 22 റണ്സ് നേടിയ ക്യാപ്റ്റന് ശിഖര് ധവാനും മൂന്ന് പന്തില് ഒന്പത് റണ്സെടുത്ത ജോണി ബെയര്സ്റ്റോയും പവര്പ്ലേയില് തകര്ത്തടിച്ചെങ്കിലും ഒരേ ഓവറില് ഇരുവരും പുറത്തായത് പഞ്ചാബിന് തിരിച്ചടിയായി. ശിഖര് ധവാനെ ബൗള്ഡാക്കിയ ഇഷാന്ത് ശര്മ്മ തന്നെ ബെയര്സ്റ്റോയെ റണ്ണൗട്ടാക്കിയതോടെ പഞ്ചാബ് രണ്ട് വിക്കറ്റിന് 42 റണ്സെന്ന നിലയിലായി.
പിന്നീട് മൂന്നാം വിക്കറ്റില് ഒരുമിച്ച പ്രഭ്സിമ്രാന് സിംഗ്- സാം കറന് സഖ്യം 42 റണ്സ് കൂട്ടിച്ചേര്ത്ത് പഞ്ചാബിനെ തകര്ച്ചയില് നിന്ന് കരകയറ്റി. പ്രഭ്സിമ്രാനെ (26) പുറത്താക്കി കുല്ദീപ് യാദവ് ഡല്ഹിക്ക് ബ്രേക്ക് ത്രൂ നല്കി. ജിതേഷ് ശര്മ്മയ്ക്ക് (9) തിളങ്ങാനായില്ല. 39 പന്തില് നിന്ന് അര്ദ്ധ സെഞ്ച്വറി തികച്ച സാം കറനും ആറാമനായി ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റണും പഞ്ചാബിനെ മുന്നോട്ട് നയിച്ചു.
ടീം സ്കോര് 167 ലെത്തിയപ്പോള് സാം കറൻ്റെ പോരാട്ടം ഖലീൽ അഹമ്മദ് അവസാനിപ്പിച്ചു . 47 പന്തില് ഒരു സിക്സും ആറ് ബൗണ്ടറിയും സഹിതം 63 റണ്സെടുത്ത കറന് പഞ്ചാബിന്റെ ടോപ് സ്കോററായാണ് കൂടാരം കയറിയത്. ഹര്പ്രീത് ബ്രാറിനെ (2) കൂട്ടുപിടിച്ച് ലിവിങ്സ്റ്റണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചു. ഡല്ഹിക്ക് വേണ്ടി ഖലീല് അഹ്മദ്, കുല്ദീപ് യാദവ് എന്നിവര് രണ്ട് വീതം വിക്കറ്റുകള് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റല്സിന് നിശ്ചിത 20 ഓവറില് ഒന്പത് വിക്കറ്റ് നഷ്ടത്തിലാണ് 174 റണ്സ് എടുത്തത്. ഇംപാക്ട് പ്ലേയറായി ക്രീസിലെത്തിയ അഭിഷേക് പോറെലിന്റെ രക്ഷാപ്രവര്ത്തനമാണ് ക്യാപിറ്റല്സിനെ 170 കടത്തിയത്. പഞ്ചാബ് കിംഗ്സിന് വേണ്ടി അര്ഷ്ദീപ് സിംഗ്, ഹര്ഷല് പട്ടേല് എന്നിവര് രണ്ട് വീതം വിക്കറ്റുകള് വീഴ്ത്തി.