ട്രാക്ടർ ടയർ കഴുത്തിൽ കുടുങ്ങിയ നിലയിൽ കാട്ടാനയെ കണ്ടെത്തി; സംഭവം അസമിൽ

തേയിലത്തോട്ടത്തിലൂടെ ഭക്ഷണം തേടി നടക്കുകയായിരുന്ന ആനയുടെ കഴുത്തില്‍ ടയര്‍ കുടുങ്ങിയ നിലയിലായിരുന്നു

ഗുവാഹത്തി: അസമിലെ തേയിലത്തോട്ടത്തില്‍ ട്രാക്ടറിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ കാട്ടാനയെ കണ്ടെത്തി. ഗോലാഘട്ട് ജില്ലയിലെ നുമാലിഗഢിന് സമീപം ബോകിയലിലെ തേയിലത്തോട്ടത്തിലാണ് കാട്ടാനയെ കണ്ടത്. മൊറോംഗിയിലെ വനമേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ആളുകള്‍ ആനയെ കണ്ടത്. മനുഷ്യനും ആനയുമായുള്ള സംഘര്‍ഷങ്ങള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശമാണിത്. തേയിലത്തോട്ടത്തിലൂടെ ഭക്ഷണം തേടി നടക്കുകയായിരുന്ന ആനയുടെ കഴുത്തില്‍ ടയര്‍ കുടുങ്ങിയ നിലയിലായിരുന്നു. ആനയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികള്‍.

കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ട്രാക്ടര്‍ ടയര്‍ ആന തുമ്പിക്കൈ ഉപയോഗിച്ച് എടുത്തതാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പിന്നീട് ടയര്‍ കഴുത്തിലേക്ക് വഴുതി വീണതാകാമെന്നാണ് കരുതുന്നത്. ആനയെ കണ്ട വിവരം നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതോടെ വനംവകുപ്പ് സംഘം സ്ഥലത്തെത്തി. ആനയുടെ സമീപത്ത് എത്തുകയോ പ്രകോപിപ്പിക്കുകയോ ചെയ്യരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന ഇതിനകം തന്നെ അസ്വസ്ഥമായ അവസ്ഥയിലാണെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിലവില്‍ വനവകുപ്പ് സംഘം ആനയെ നിരീക്ഷിച്ചുവരികയാണ്. ആനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ടയര്‍ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Content Highlights: An unusual sighting in Assam: a wild elephant was found wandering through a tea garden with a tractor tyre lodged around its neck, prompting forest officials to monitor the animal and plan a safe rescue

To advertise here,contact us