ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധത്തെ തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തതിന് തൊട്ട് പിന്നാലെയാണ് അദ്ദേഹം വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതികരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി രാഹുൽ ഗാന്ധി വീണ്ടും രംഗത്തെത്തിയത്. 'മോദിജീ പുസ്തകത്തിലെ എല്ലാ തന്ത്രങ്ങളും പരീക്ഷിച്ചു നോക്കൂ. നിങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിക്കൂ, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തുന്ന നീതിക്കായുള്ള ഈ പോരാട്ടം ഇപ്പോള്‍ അവസാനിപ്പിക്കില്ല'; എന്നാണ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ബലമായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാഹുലിനെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റാനാണ് പൊലീസ് ശ്രമിച്ചത്. പിടിവലിക്കിടെ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റിരുന്നു. രാഹുലിൻ്റെ മൂക്കിനാണ് പരിക്കേറ്റത്. രക്തമൊലിപ്പിച്ച മുഖവുമായി രാഹുല്‍ പൊലീസ് വാഹനത്തിലിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 'ഇതാണ് ഇന്ത്യയിലെ ജനാധിപത്യം' എന്നാണ് ബലം പ്രയോഗിച്ച് തന്നെ നീക്കാന്‍ ശ്രമിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞത്.
കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുളള എംപിമാരെയും വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും രാഹുൽ ഗാന്ധിക്കൊപ്പം പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നു. അഖിലേഷിനെയും പൊലീസ് ബലംപ്രയോഗിച്ച് നീക്കാൻ ശ്രമിച്ചിരുന്നു. പ്രിയങ്കാ ഗാന്ധിയെയും ബലംപ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമം നടത്തിയിരുന്നു.
Content Highlights: Rahul Gandhi said the fight for students' rights will continue regardless of the strategies adopted by Prime Minister Narendra Modi