ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്ക് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ക്രൂരമായ പൊലീസ് മര്‍ദ്ദനമുണ്ടായെന്ന് ഡീന്‍ കുര്യാക്കോസ് എംപി. എംപിമാരെ കയ്യേറ്റം ചെയ്തുവെന്നും തങ്ങളെ പൊലീസ് വാഹനത്തില്‍ കയറ്റി എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് അറിയില്ലെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും യുവാക്കളും സമരത്തിലാണെന്നും ആ സമരം കണ്ടില്ലെന്ന് നടിക്കുന്നതിനെതിരെയാണ് പാര്‍ലമെന്റ് ചേരുന്നതിനിടെ എംപിമാര്‍ സമാധാനപരമായ പ്രതിഷേധം നടത്തിയതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ന്യായമായ പ്രതിഷേധത്തിനെതിരെ ഇത്തരമൊരു നടപടി ആരും പ്രതീക്ഷിച്ചില്ലെന്നും അന്യായമായ കയ്യേറ്റമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു എംപിയുടെ പ്രതികരണം.
തന്നെ ഡല്‍ഹി- ഹരിയാന ബോര്‍ഡറിലുളള പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുവന്നിട്ടുളളതെന്നും താനുള്‍പ്പെടെ 4 എംപിമാര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു. 'ഇന്നലെ അതിക്രൂരമായ പൊലീസ് ലാത്തിചാര്‍ജ്ജുണ്ടായത് നാം കണ്ടതാണ്. പെണ്‍കുട്ടികളെ ഉള്‍പ്പെടെ തല്ലിച്ചതച്ചു. മര്‍ദ്ദനമേറ്റ കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അവര്‍ പ്രഖ്യാപിച്ചതാണ്. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും നീറ്റ് ക്രമക്കേടില്‍ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുമാണ് അവര്‍ പ്രതിഷേധിച്ചത്. ന്യായമായ പ്രക്ഷോഭമാണ്. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ നിരായുധരായ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ലാത്തി ലാര്‍ജ് നടത്തുകയും ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് ഇന്ന് പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അത് അംഗീകരിച്ചില്ല. പ്രധാനമന്ത്രി വിഷയത്തില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം പാര്‍ലമെന്റിലേക്ക് വന്നതുപോലുമില്ല. ഡല്‍ഹി പൊലീസ് ആഭ്യന്തര മന്ത്രിയുടെ കീഴില്‍ വരുന്നതാണ്. അദ്ദേഹവും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഞങ്ങള്‍ രാവിലെ സ്പീക്കറെ കണ്ട് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം വേണമെന്ന് ആവശ്യപ്പെട്ടതാണ്. എന്നാല്‍ സ്പീക്കര്‍ അതിന് അനുമതി നല്‍കിയില്ല. അതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെ ലാത്തി ചാര്‍ജില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള സന്ദര്‍ശിച്ചത്. ഞങ്ങള്‍ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത്. പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരാനായാണ് അദ്ദേഹത്തിന്റെ വസതിയ്ക്ക് മുന്നിലേക്ക് പോയത്. യാതൊരു വിധ അക്രമവും കാണിച്ചില്ല. സര്‍ക്കാര്‍ നിസാരമായാണ് വിഷയത്തെ കാണുന്നത്. പ്രധാനമന്ത്രി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടാണ് എംപിമാര്‍ സമാധാനപരമായ മാര്‍ച്ച് നടത്തിയത്. ഞങ്ങളെ അറസ്റ്റ് ചെയ്ത് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കൊണ്ടുപോയി പാര്‍പ്പിച്ചിരിക്കുകയാണ്': കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം തുടരുകയാണ് കോൺഗ്രസ്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കോൺഗ്രസ് എംപിമാരുടെ പ്രതിഷേധം. രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്കാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ള നിരവധി കോൺഗ്രസ് എംപിമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രി വി ഡി സതീശനും സമര വേദിയിലുണ്ട്.
Content Highlights: Dean Kuriakose MP has alleged that Congress MPs were brutally assaulted by Delhi Police during a peaceful protest outside the Prime Minister's residence