'ഉത്തരവാദിത്തതോടെ സംസാരിക്കണം' മുഖ്യമന്ത്രി വിജയ്‌യുടെ കരൂര്‍ പ്രസംഗത്തിന് മറുപടി നല്‍കി കനിമൊഴി

കരൂര്‍ അന്വേഷണം അതിന്റെ വഴിക്ക് പോകാന്‍ അനുവദിക്കണമെന്നും അതിനെക്കുറിച്ച് അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉചിതമെന്നും കനിമൊഴി വ്യക്തമാക്കി

ചെന്നൈ: കരൂര്‍ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് മുന്‍ ഡിഎംകെ സര്‍ക്കാരിനെയും പൊലീസിനെയും വിമര്‍ശിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിന് രൂക്ഷ മറുപടിയുമായി ഡി എം കെ നേതാവ് കനിമൊഴി. കരൂര്‍ ദുരന്തത്തില്‍ അന്വേഷണം നടക്കുകയാണെന്നും വിഷയത്തില്‍ ഉത്തരവാദിത്തതോടെ സംസാരിക്കണമെന്നും ഓര്‍മപ്പെടുത്തിയാണ് ഡിഎംകെ നേതാവ് കനിമൊഴി മറുപടി നല്‍കിയത്.

കരൂര്‍ അന്വേഷണം അതിന്റെ വഴിക്ക് പോകാന്‍ അനുവദിക്കണമെന്നും അതിനെക്കുറിച്ച് അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉചിതമെന്നും കനിമൊഴി വ്യക്തമാക്കി. കരൂരിലെ ടിവികെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ പൊലീസിനെയും ഡിഎംകെയെയും വിമര്‍ശിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ് രംഗത്തെത്തിയിരുന്നു. ദുരന്തം രാഷ്ട്രീയ ചതിയാണെന്നും ആള്‍ക്കൂട്ടം നിയന്ത്രണാതീതം ആണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും വിജയ് പറഞ്ഞു. ഇതിന് മറുപടിയായണ് കനിമൊഴിയുടെ പ്രതികരണം.

'എല്ലാവരും ഉത്തരവാദിത്തബോധത്തോടെ മനസ്സിലാക്കുകയും പ്രവര്‍ത്തിക്കുകയും വേണം. വിഷയം നിലവില്‍ അന്വേഷണത്തിലാണ്, ഇതിനെക്കുറിച്ച് അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉചിതം. പ്രതിസന്ധി സമയത്ത് ആരാണ് അവരെ സഹായിച്ചതെന്ന് ആളുകള്‍ക്ക് അറിയാം. അതിനാല്‍, ഈ വിഷയത്തില്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല', കനിമൊഴി പറഞ്ഞു.

കരൂരിലെ ദാരുണ സംഭവം പൊലീസിന്റെ നിഷ്‌ക്രിയത്വം മൂലം ഉണ്ടായതാണെന്നാണ് വിജയ് പറഞ്ഞത്. പെരുമ്പല്ലൂരില്‍ താന്‍ എത്തിയപ്പോള്‍ ജനങ്ങൾ കൂടുതലുണ്ടെന്ന് പൊലീസ് തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ തനിക്ക് സ്ഥിതി മനസിലാക്കി തീരുമാനം എടുക്കാന്‍ സാധിച്ചു. എന്നാല്‍ കരൂരിൽ തനിക്ക് അത്തരം നിര്‍ദേശങ്ങളൊന്നും ലഭിച്ചിരുന്നില്ല. കൂടാതെ ഹൈവേ മുതല്‍ തങ്ങളെ പൊലീസ് ആനയിച്ചു കൊണ്ടുവരികയായിരുന്നുവെന്നും വിജയ് പറഞ്ഞു. അത്തരം ഒരു നാടകം അവിടെ നടക്കുന്നുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും വിജയ് വിശദീകരിച്ചു. മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന് നേരെയുള്ള ഒളിയമ്പായിരുന്നു വിജയ്‌യുടെ ആ പരാമര്‍ശം.

Content Highlights: DMK leader Kanimozhi has issued a strong response to Tamil Nadu Chief Minister C Joseph Vijay’s remarks criticising the police and former DMK government over the Karur crowd tragedy.

To advertise here,contact us