വാരാണസിയിലെ മത്സ്യ-മാംസ കച്ചവടം നിർത്തലാക്കും; 6 മാസത്തിനുള്ളില്‍ കടകളെല്ലാം നഗരത്തിന് പുറത്തേയ്ക്ക് മാറ്റും

കച്ചവടക്കാരെയും ഉപഭോക്താക്കളെയും ബാധിക്കുന്ന തീരുമാനമാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കാന്‍ പോകുന്നതെന്ന ആശങ്ക ഉയരുന്നുണ്ട്

വാരണാസി: വാരാണസി നഗരത്തിനുള്ളിലെ എല്ലാ മത്സ്യ -മാംസ കച്ചവടം നിർത്തലാക്കാൻ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്റെ തീരുമാനം. നഗരത്തിന് പുറത്തേക്ക് ഇത്തരം കച്ചവടസ്ഥാപനങ്ങള്‍ മാറ്റിസ്ഥാപിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നഗര പരിപാലനം, ശുചീകരണം എന്നിവ കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഈ തീരുമാനം എന്നാണ് വിശദീകരണം. ശനിയാഴ്ച നടന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ യോഗത്തിലാണ് ഈ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചത്. മേയര്‍ അശോക് തിവാരി അധ്യക്ഷത വഹിച്ച യോഗത്തിലാണ് തീരുമാനം.

നഗരത്തിന്റെ വികസനം, അനധികൃത കയ്യേറ്റം, പൊതുകാര്യ ക്ഷേമം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയായി. ഇതില്‍ ഏറ്റവും പ്രധാന തീരുമാനം കച്ചവടങ്ങള്‍ മാറ്റി സ്ഥാപിക്കുക എന്നതായിരുന്നു. നഗരത്തിന് പുറത്തെ പ്രാന്തപ്രദേശങ്ങളിലേക്ക് മാര്‍ക്കറ്റ് കൃത്യമായി തന്നെ മാറ്റിസ്ഥാപിക്കാനുള്ള ഒരു പദ്ധതി മുന്‍സിപ്പാലിറ്റി അംഗീകരിച്ച് കഴിഞ്ഞുവെന്ന് പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് ശ്രീവാസ്തവ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി അഞ്ച് സൈറ്റുകള്‍ കണ്ടുവച്ചിട്ടുണ്ടെന്ന് മുന്‍സിപ്പല്‍ കമ്മീഷണര്‍ ഹിമാന്‍ഷു നാഗ്പാല്‍ അറിയിച്ചിട്ടുണ്ട്.

പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ നഗരത്തിന് പുറത്തുള്ള അതിര്‍ത്തികളില്‍ തന്നെയാണ് സ്ഥലം നിശ്ചയിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറയുന്നുണ്ട്. രാംനഗര്‍, സുജാബാദ്, ഗണേഷ്പൂര്‍, അവലേഷ്പൂര്‍, ശിവപൂര്‍ എന്നിവിടങ്ങളിലേക്കാകും മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കുക. നഗരപരിധിയില്‍ നിലവില്‍ നാനൂറോളം മത്സ്യ മാംസ കച്ചവട സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷം മുമ്പ് തന്നെ ഇത്തരം ഒരു നിര്‍ദേശം വന്നെങ്കിലും പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാനുള്ള നടപടികള്‍ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

വാരാണസിയില്‍ ലക്ഷകണക്കിന് സഞ്ചാരികള്‍ എത്തുന്നതിനാല്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃതമായ കച്ചവട സ്ഥാപനങ്ങളാണ് മാറ്റി സ്ഥാപിക്കുന്നതെന്നാണ് മേയര്‍ അശോക് കുമാര്‍ തിവാരി പറയുന്നത്. ആറു മാസത്തിനുള്ളില്‍ എല്ലാ മാറ്റുമെന്നും മേയര്‍ വ്യക്തമാക്കി. അതേസമയം കച്ചവടക്കാരെയും ഉപഭോക്താക്കളെയും ബാധിക്കുന്ന തീരുമാനമാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കാന്‍ പോകുന്നതെന്ന ആശങ്ക ഉയരുന്നുണ്ട്. ദൈന്യദിന ആവശ്യത്തിനായി പ്രദേശവാസികള്‍ക്ക് നഗരത്തിന് പുറത്തേക്ക് പോകേണ്ടി വരുന്നത് സമയവും പണവും അധികമായി ചെലവഴിക്കേണ്ട അവസ്ഥയിലെത്തിക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. സാധാരണക്കാര്‍ക്കും കച്ചവടക്കാര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന തീരുമാനം അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്.

Content Highlights: Varanasi authorities have announced that meat and fish shops in the city will be removed or relocated within six months

To advertise here,contact us