സിബിഎസ്ഇ പോര്‍ട്ടല്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്; പ്രശ്‌നം പരിഹരിച്ചു

എച്ച്ഡിഎഫ്‌സിയ്ക്ക് കീഴിലുളള പേയ്‌മെന്റ് സംവിധാനത്തിന് നേരെയാണ് സൈബര്‍ ആക്രമണം ഉണ്ടായത്

ന്യൂഡല്‍ഹി: സിബിഎസ്ഇ പോര്‍ട്ടല്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. എച്ച്ഡിഎഫ്‌സിയ്ക്ക് കീഴിലുളള പേയ്‌മെന്റ് സംവിധാനത്തിന് നേരെയാണ് സൈബര്‍ ആക്രമണം ഉണ്ടായത്. ഇതുവഴിയാണ് ഉത്തരക്കടലാസുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന ഫീസ് അടക്കേണ്ടി വന്നത് എന്നാണ് കണ്ടെത്തല്‍. ഒരു രൂപ മുതല്‍ 68,000 വരെ ഫീസ് അടയ്‌ക്കേണ്ടി വന്നു എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. സൈബര്‍ ആക്രമണം അമ്പത് കുട്ടികളെ ബാധിച്ചു. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് മദ്രാസ് ഐഐടി, കാണ്‍പൂര്‍ ഐഐടി എന്നിവിടങ്ങളിലെ വിദഗ്ദര്‍ ചേര്‍ന്ന് പ്രശ്‌നം പരിഹരിച്ചു.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു. ഓൺ സ്ക്രീൻ മാർക്കിങ് ട്രയൽ റണ്ണിൽ തന്നെ പിഴവുകൾ കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. മുന്നറിയിപ്പ് അവഗണിച്ചാണ് പ്രധാന പരീക്ഷകളിൽ സിബിഎസ്‌ഇ ഒഎസ്എം രീതി ഉപയോഗിച്ചത്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാൻ കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണവുമായി കോൺഗ്രസും രംഗത്തെത്തിയിരുന്നു.

ഒഎസ്എം മൂല്യനിർണയം നടപ്പാക്കാൻ സിബിഎസ്ഇ കരാർ നൽകിയ കോംപ്റ്റ് (COEMPT) കമ്പനിക്കായി കരാർ നിബന്ധനകളിൽ മാറ്റം വരുത്തിയെന്ന് ആരോപണം. കരിമ്പട്ടികയിൽ ഉൾപെട്ടിരുന്ന കമ്പനികൾക്ക് അപേക്ഷിക്കാൻ ആകില്ല എന്ന നിബന്ധനയടക്കം മാറ്റം വരുത്തിയെന്നാണ് ആരോപണം. ഒഎസ്എമ്മിലെ സാങ്കേതിക പ്രശ്നം ട്രയൽ റണ്ണിൽ തന്നെ കണ്ടെത്തിയതായുള്ള റിപ്പോർട്ടും പുറത്തുവന്നു.

Content Highlights: CBSE revaluation portal reportedly hacked; problem resolved

To advertise here,contact us