സംഭാല്‍: ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസില്‍ യുവതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലാണ് സംഭവം. ആസിഡ് ആക്രമണത്തില്‍ യുവാവിന്റെ മുഖം വികൃതമാവുകയും ഇരു കണ്ണുകളുടെയും കാഴ്ച്ച ശക്തി നഷ്ടമാവുകയും ചെയ്തിരുന്നു. യുവതിക്ക് ജീവപര്യന്തം തടവും 1.75 ലക്ഷം രൂപ പിഴയുമാണ് അതിവേഗ കോടതി വിധിച്ചത്. കഹ്കാൻഷ എന്ന മുപ്പതുകാരിയെയാണ് കോടതി ശിക്ഷിച്ചത്. മെയ് 27-നാണ് ചന്ദൗസിയിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഗോപാല്‍ ജി കഹ്കാന്‍ഷ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തത്.
2025 മാര്‍ച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഖാസ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവ് മുഫസറിന്റെ മുഖത്ത് കഹ്കന്‍ഷ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് കേസ്. മുസാഫര്‍ എഴുന്നേറ്റ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുവതി വീണ്ടും ആസിഡ് ഒഴിച്ചു. ഈ ആക്രമണത്തില്‍ യുവാവിന്റെ മുഖം പൂര്‍ണ്ണമായും വികൃതമാവുകയും രണ്ട് കണ്ണുകളുടെയും കാഴ്ച്ച നഷ്ടപ്പെടുകയുമായിരുന്നു. യുവതിയുടെ വിവാഹേതര ബന്ധം സംബന്ധിച്ച് ഇരുവര്‍ക്കും ഇടയില്‍ നിരന്തരം വഴക്കുകള്‍ ഉണ്ടായിരുന്നു. അതിനിടെയാണ് യുവതി കൊലപാതക ശ്രമം നടത്തിയത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്.
Content Highlights: Woman sentenced to life in prison for throwing acid on sleeping husband's face