രാജ്യം വിലക്കയറ്റ ഭീഷണിയിലേക്കോ?; മൂന്ന് 'F'കളിൽ ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിർമ്മലാ സീതാരാമൻ

എണ്ണ കമ്പനികൾ നേരിടുന്നത് ആയിരം കോടി രൂപ വരെ നഷ്ടമാണെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധി തുടരുന്നതിനാൽ മൂന്ന് 'F'കളിൽ ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഫ്യൂവൽ, ഫെർട്ടിലൈസർ, ഫോറെക്സ് ( ഇന്ധനം, വളം, വിദേശനാണ്യ ശേഖരം) എന്നിവയിൽ ജാഗ്രത പുലർത്തണമെന്നാണ് നിർമ്മലാ സീതാരാമൻ പറയുന്നത്. അനാവശ്യ ഇറക്കുമതി ഒഴിവാക്കാനും വിദേശ യാത്രകൾ മാറ്റിവെക്കാനുമുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശം പാലിക്കണമെന്നും ധനമന്ത്രി പറഞ്ഞു.

മുംബൈയിലെ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിപാടിക്കിടെയാണ് ധനമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. ഇന്ധന വിലയിൽ വീണ്ടും വർധനവ് ഉണ്ടായ സാഹചര്യത്തിലാണ് പ്രസ്താവന. നഷ്ടം നേരിടുന്നതിനാൽ ആണ് എണ്ണ കമ്പനികൾ വില വർദ്ധിപ്പിച്ചതെന്നും 75 ദിവസമായി തുടർന്ന അസ്ഥിരത ജനങ്ങളെ ബാധിക്കാതിരിക്കാൻ ശ്രമിച്ച സർക്കാർ ആണിതെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. എണ്ണ കമ്പനികൾ നേരിടുന്നത് ആയിരം കോടി രൂപ വരെ നഷ്ടമാണെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വില വർധനവാണ് ഇന്ത്യയിൽ ഉണ്ടായത്. തിങ്കളാഴ്ച പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും വർദ്ധിച്ചു. പുതിയ നിരക്കനുസരിച്ച് ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 102.12 രൂപയും ഡീസൽ വില ലിറ്ററിന് 95. 20 രൂപയുമാണ്. കഴിഞ്ഞ ദിവസമാണ് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വര്‍ധിപ്പിച്ചത്. ആഗോള വിപണയില്‍ എണ്ണ വില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 98.22 ഡോളറിലെത്തി. വിലയിൽ 5.1 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്ക- ഇറാന്‍ ചർച്ചകള്‍ തുടരുന്നതിനിടെയാണ് എണ്ണ വിലയിലെ ഇടിവ്.

Content Highlight : Union Finance Minister Nirmala Sitharaman warned that people should focus on the three “F”s as the West Asian crisis continues.

To advertise here,contact us