കൊല്‍ക്കത്ത: ബംഗാളില്‍ ബക്രീദ് അവധി ഒരുദിവസമായി വെട്ടിക്കുറച്ച് സംസ്ഥാന സർക്കാർ. സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ നോട്ടിഫിക്കേഷനില്‍ മെയ് 28നാണ് ബക്രീദ് അവധിയെന്നാണ് അറിയിച്ചിരിക്കുന്നത്. മമത ബാനര്‍ജി നയിച്ചിരുന്ന ടിഎംസി സര്‍ക്കാര്‍ പുതുവര്‍ഷാരംഭത്തില്‍ പുറത്തിറക്കിയ അവധി കലണ്ടറില്‍ മെയ് 26, 27 തീയതികളാണ് ബക്രീദ് അവധിയായി രേഖപ്പെടുത്തിയിരുന്നത്. സാധാരണയായി രണ്ടുദിവസമാണ് സംസ്ഥാനത്ത് ബക്രീദുമായി ബന്ധപ്പെട്ട് അവധി നല്‍കിയിരുന്നത്.
ബക്രീദ് ആഘോഷങ്ങള്‍ മെയ് 28ന് നടക്കുന്നതിനാല്‍ ബിജെപി സര്‍ക്കാര്‍ തീയതികള്‍ റീ ഷെഡ്യൂള്‍ ചെയ്യുകയും അന്നേ ദിവസം മാത്രമായിരിക്കും അവധിയെന്നും അറിയിക്കുകയായിരുന്നു. ഇതോടെ മെയ് 26, 27 തീയതികളില്‍ ബംഗാളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കും.
മമത സര്‍ക്കാര്‍ 2011ല്‍ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാന അവധിക്കാല കലണ്ടറില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ഛദ്ദിനും ബക്രീദിനും രണ്ട് ദിവസമാണ് അവധി നല്‍കിയിരുന്നത്. ലക്ഷ്മീപൂജ ആഘോഷങ്ങള്‍ വ്യാഴാഴ്ചയോ തിങ്കളാഴ്ചയോ വന്നാല്‍ അധിക ദിവസങ്ങള്‍ ഉള്‍പ്പെടുത്തി വാരാന്ത്യം വരെ നീണ്ടുനില്‍ക്കുന്ന അവധി നല്‍കുകയായിരുന്നു മുന്‍ സര്‍ക്കാരിന്റെ രീതി. മമത സര്‍ക്കാരിന്റെ 'അവധി സംസ്‌കാര'ത്തില്‍ മാറ്റം വരുത്തുന്ന നടപടികളാണ് ബിജെപി സ്വീകരിക്കുന്നത്.
Content Highlights: The BJP government in Bengal has announced that Bakrid will be observed with a one day public holiday